രാഷ്ട്രീയക്കാരും മാധ്യമങ്ങളും രാജ്യതാല്‍പര്യം വഴിതിരിച്ചുവിട്ടു –മാര്‍കണ്ഡേയ കട്ജു

തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ രാജ്യതാല്‍പര്യങ്ങള്‍ വഴിതിരിച്ചുവിട്ട് ജന്മിത്വവും വര്‍ഗീയതയും പ്രോത്സാഹിപ്പിക്കുകയാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ഇത്തരം രാഷ്ട്രീയക്കാര്‍ക്കുവേണ്ടി തുള്ളുന്നവരായി മാധ്യമങ്ങള്‍ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന ടി.എന്‍. ഗോപകുമാര്‍ അനുസ്മരണവും അവാര്‍ഡുദാനവും നിര്‍വഹിക്കുകയായിരുന്നു ജസ്റ്റിസ് കട്ജു. ജാതിമത താല്‍പര്യങ്ങള്‍ക്കനുസൃതമായി രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയത്തെ മാറ്റി. അതിനനുസൃതമായി വോട്ട് ബാങ്കുകള്‍ സൃഷ്ടിച്ചു. ഗുണ്ടകളെയും ആഭാസന്മാരെയും പോലെയാണ് രാഷ്ട്രീയക്കാര്‍ പെരുമാറുന്നത്. ജന്മിത്വവും വര്‍ഗീയതയും രാജ്യതാല്‍പര്യത്തിന് എതിരാണ്. രാജ്യത്ത് രൂക്ഷമായ പട്ടിണിയുടെയും തൊഴിലില്ലായ്മയുടെയും പോഷകാഹാരക്കുറവിന്‍െറയും അഴിമതിയുടെയും നിര്‍മാര്‍ജനമായിരിക്കണം രാജ്യതാല്‍പര്യം. എന്നാല്‍, അതിന് വിരുദ്ധമായാണ് രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ മായാലോകത്തും മാനസികമായി മയക്കുമരുന്നിന് അടിപ്പെടുകയും ചെയ്തിരിക്കുന്നു. ഇത്തരമൊരു രാജ്യത്ത് വിപ്ളവമുണ്ടാകുമെന്ന് താന്‍ കരുതുന്നില്ല.

ഭരണം മാറുന്നതിനനുസരിച്ച് അവര്‍ക്കൊപ്പം നില്‍ക്കുന്ന മാധ്യമങ്ങള്‍ കോര്‍പറേറ്റ് താല്‍പര്യമാണ് സംരക്ഷിക്കുന്നത്. ജനങ്ങളുടെ ക്ഷേമം അവരുടെ മുന്നില്‍ ഇല്ല. ഇത്തരം മാധ്യമപ്രവര്‍ത്തനത്തിന് ധാര്‍മികതയില്ളെന്ന് മാത്രമല്ല, രാജ്യത്തിനുതന്നെ അപമാനമാണ്. ഇരുതലമൂര്‍ച്ചയുള്ള ആയുധമാണ് ഇന്ന്  മാധ്യമസ്വാതന്ത്ര്യം. മാധ്യമങ്ങള്‍ രാജ്യത്ത് വര്‍ഗീയത പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യത്തെ തൊഴിലില്ലായ്മയും പട്ടിണിയുംപോലുള്ള അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാധ്യമങ്ങള്‍ ഒന്നും ചെയ്തില്ളെന്നും കട്ജു പറഞ്ഞു. പ്രമുഖ സാന്ത്വന ചികിത്സകനും പാലിയം ഇന്ത്യ ചെയര്‍മാനുമായ ഡോ.എം.ആര്‍. രാജഗോപാലിന് ടി.എന്‍. ഗോപകുമാര്‍ പുരസ്കാരം ജസ്റ്റിസ് കട്ജു സമ്മാനിച്ചു. ഏഷ്യാനെറ്റ് വൈസ് ചെയര്‍മാന്‍ കെ. മാധവന്‍ അധ്യക്ഷത വഹിച്ചു. ജൂറി ചെയര്‍മാന്‍ ഡോ.എം.വി. പിള്ള, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, കഥാകൃത്ത് സക്കറിയ, ടി.എന്‍. ഗോപകുമാറിന്‍െറ പത്നി ഹെതര്‍ ഗോപകുമാര്‍, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, ഏഷ്യാനെറ്റ് ഡയറക്ടര്‍ ഫ്രാങ്ക് പി. തോമസ് എന്നിവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - katju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.