മഹാമാരിയുടെ കാലത്ത് പുത്തൻ ആരോഗ്യ-വിദ്യാഭ്യാസ നയങ്ങൾ പ്രഖ്യാപിക്കാൻ സർക്കാറിനായില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ നയപ്രഖ്യാപനത്തെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ പുത്തൻ ആരോഗ്യനയം ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഇല്ലാതിരുന്നത് ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച മാതാപിതാക്കളുടെ ആശങ്ക അകറ്റാൻ ഉതകുന്ന ബദൽ വിദ്യാഭ്യാസ നയം കൊണ്ടുവരാൻ സർക്കാറിനായില്ല. കോവിഡ് മഹാമാരിയെയും പ്രളയം അടക്കമുള്ള പ്രകൃതി ദുരന്തങ്ങളെയും ഒരുമിച്ച് നേരിടാനുള്ള പുതിയ ദുരന്തനിവാരണ നയം ഉണ്ടാകാത്തതും സർക്കാറിന്‍റെ പരാജയമാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ 20,000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കിയെന്ന നയപ്രഖ്യാപനത്തിലെ പരാമർശം തെറ്റാണെന്ന് സതീശൻ പറഞ്ഞു. ഉത്തേജന പാക്കേജിലെ 15,000 കോടി രൂപ ക്ഷേമപെൻഷനുകൾക്ക് കൊടുത്ത തുകയാണ്. ക്ഷേമപെൻഷനുകൾ കൃത്യമായി കൊടുക്കുന്നുണ്ടെന്നാണ് സർക്കാർ ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ, പുതുക്കിയ പെൻഷൻ തുക കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇത് രണ്ടും എങ്ങനെ ചേരുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

കോവിഡ് മരണം സംബന്ധിച്ച കണക്കുകളിലെ ക്രമക്കേടുകളിൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മരണനിരക്ക് മനഃപൂർവം കുറച്ചു കാണിക്കുന്നുവെന്ന് ഐ.എം.എ അടക്കമുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. കോവിഡ് മരണനിരക്ക് മനഃപൂർവം സർക്കാർ കുറക്കാൻ ശ്രമിച്ചാൽ നിരവധി കുട്ടികൾക്ക് ആനുകൂല്യം നഷ്ടപ്പെടുന്ന സ്ഥിതിവരും. ഇക്കാര്യം സർക്കാർ ഗൗരവമായി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ സർക്കാറിന്‍റെ നയപ്രഖ്യാപനത്തിൽ പരാമർശമില്ലെന്ന് മുസ് ലിം ലീഗ് പാർലമെന്‍ററി പാർട്ടി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വാക്സിൻ ക്ഷാമം, കോവിഡ് പരിശോധയിലെ കുറവ്, സാമ്പത്തിക വളർച്ചാ ഇടിവ് അടക്കമുള്ളവ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Kerala Opposition Criticize Pinarayi Govt Policy Announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.