ആലുവ: പെരുമ്പാവൂർ ദേശസാൽകൃത റോഡിൽ കുട്ടമശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി അന്തർ സംസ്ഥാന തൊഴിലാളികൾ. കുട്ടമശ്ശേരി ചൊവ്വരയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ഉടനെ രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് അന്തർ സംസ്ഥാന തൊഴിലാളികളായ റഫീഖുൽ ഹഖ്, അൻസാറുൽ ഹഖ് എന്നിവരാണ്. സംഭവം നടന്ന സ്ഥലത്തിന് സമീപം പച്ചക്കറി കട നടത്തുന്ന ഇവർ ഇതിനടുത്ത് തന്നെയാണ് താമസിക്കുന്നതും. വാഹനങ്ങൾ കൂട്ടിയിടിച്ചപ്പോളുണ്ടായ വലിയ ശബ്ദം കേട്ട ഇവർ ഉണർന്ന് ഉടനെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയായിരുന്നു.
ഇതിനുശേഷമാണ് നാട്ടുകാരും ഓടിയെത്തിയത്. മൂന്നുമണിയോടെ ഓട്ടോറിക്ഷയും ഈക്കോ വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആലുവയിൽ നിന്നും പോഞ്ഞാശ്ശേരിയിലേക്ക് പോവുകയായിരുന്ന വാനും ഓട്ടോറിക്ഷയുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ മരിച്ച ഓട്ടോറിക്ഷ ഡ്രൈവർ ഷാജിയുടെ കാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് എറണാകുളം പള്ളുരുത്തി സ്വദേശി ഷാജി (51) മരിച്ചത്. പോഞ്ഞാശേരി അൽ ഫുർഖാൻ ഇസ്‌ലാമിക് കോളജിലെ മുഹമ്മദ് ഷിബിലി (23), ഹിബത്തുല്ല മുഹമ്മദ് (24), മുഹമ്മദ് അമീൻ (27), കെ.എ.അസറുദ്ദീൻ (23) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഷിബിലിയുടെ തലക്കാണ് പരിക്കേറ്റത്. ഹിബത്തുല്ല, അസറുദ്ദീൻ എന്നിവർക്ക് മുഖത്താണ് പരിക്കേറ്റത്. അസറുദ്ദീൻറെ മൂക്കിനും പരിക്കേറ്റു. മുഹമ്മദ് അമീൻറെ തലക്കും കൈക്കും പരിക്കേറ്റു. ഇവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നയുടനെ ഓടിയെത്തിയവരും പൊലീസും ചേർന്ന് പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.