ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കർ കൊച്ചി സി.ബി.ഐ ഓഫിസിൽ ചോദ്യം ചെയ്യലിന് എത്തിയപ്പോൾ
കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്തു. കൊച്ചിയിലെ സി.ബി.ഐ ഓഫിസിൽ രാവിലെ പത്തരക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട് ആറര വരെ നീണ്ടു. ചോദ്യം ചെയ്യൽ കഴിഞ്ഞിറങ്ങിയ ശിവശങ്കർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.
ഈ കേസിൽ ആദ്യമായാണ് ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്. നിർധനർക്കുള്ള ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണ കരാർ അനുവദിക്കുന്നതിന് കരാറുകാരിൽനിന്ന് ശിവശങ്കർ കോഴ കൈപ്പറ്റിയെന്ന് കസ്റ്റംസ് ആരോപിച്ചിരുന്നു. സ്വപ്നയുടെ ലേക്കറിൽനിന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയ പണം ശിവശങ്കർ കൈക്കൂലിയായി കൈപ്പറ്റിയ തുകയെന്നായിരുന്നു സ്വപ്നയുടെ മൊഴി അടിസ്ഥാനത്തിൽ കസ്റ്റംസിന്‍റെ ആരോപണം.
സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്, കൂട്ടുപ്രതി പി.എസ്. സരിത്ത്, ലൈഫ് മിഷന്റെ കരാർ ഏറ്റെടുത്ത യൂനിടാക് എം.ഡി സന്തോഷ് ഈപ്പന്‍ എന്നിവരെ സി.ബി.ഐ നേരത്തേ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കുവേണ്ടി 18.50 കോടി രൂപയാണ് യു.എ.ഇ കോൺസുലേറ്റ് വഴി സ്വരൂപിച്ചത്. ഇതിൽ 14.50 കോടി രൂപ കെട്ടിടനിർമാണത്തിന് വിനിയോഗിച്ചപ്പോൾ ബാക്കി തുക ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴയായി വിതരണം ചെയ്തെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.