ആറാട്ടുപുഴ: അപ്രതീക്ഷിത കടൽ ദുരന്തത്തിെൻറ ഞെട്ടലിൽനിന്ന് ആറാട്ടുപുഴ ഗ്രാമം ഇനിയും മുക്തമായിട്ടില്ല. കടലിൽ വള്ളം അപകടത്തിൽപെടുന്ന സംഭവങ്ങൾ ഇടക്കിടെയുണ്ടെങ്കിലും ആളപായം അപൂർവമായിരുന്നു. അതകൊണ്ടുതന്നെ വ്യാഴാഴ്ചയുണ്ടായ ദുരന്തം മത്സ്യത്തൊഴിലാളി ഗ്രാമത്തെ സങ്കടക്കടലിലാക്കി.
കുടുംബത്തിെൻറ ആകെയുള്ള അത്താണിയായിരുന്നു ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർ. പട്ടിണിയിലും ദുരിതത്തിലും കഴിയുന്ന മത്സ്യത്തൊഴിലാളികൾ ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഏറെ പ്രയാസപ്പെടുന്നവരാണ്.
കുടുംബനാഥർ നഷ്ടപ്പെട്ടതോടെ ചോദ്യചിഹ്നമായിരിക്കുകയാണ് കുടുംബങ്ങളുടെ ഭാവി. ഒരുപിടി മണ്ണും ചെറിയൊരു കൂരയുമാണ് ആകെയുള്ള സമ്പാദ്യം. ഒരു തുണ്ട് ഭൂമി സ്വന്തമായില്ലാത്തവരുമുണ്ട്. സർക്കാർ നൽകുന്ന നഷ്ടപരിഹാരമാണ് ആകെയുള്ള ആശ്വാസം.
ദുരന്തത്തിനിരയായവരെ ആശ്വസിപ്പിക്കാൻ നാടിെൻറ നാനാഭാഗങ്ങളിൽനിന്നും നിരവധി നേതാക്കൾ ഇന്നലെയും എത്തി. ഭരണകൂടത്തിെൻറ ഇടപെടലിൽ നാട് പ്രതീക്ഷയിലാണ്. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, കെ. രാജൻ, എ.എം. ആരിഫ് എം.പി. എം.എൽ.എ.മാരായ പി.പി. ചിത്തരഞ്ജൻ, രമേശ് ചെന്നിത്തല, അഡ്വ. യു. പ്രതിഭ, സി. ആർ.മഹേഷ് തുടങ്ങിയവർ മരിച്ചവരുടെ വീടുകളും പരിക്കേറ്റവരേയും സന്ദർശിച്ചു. വി.എം. സുധീരൻ, കെ. സുരേന്ദ്രൻ തുടങ്ങി വിവിധ പാർട്ടികളുടെ സംസ്ഥാന ജില്ലാ നേതാക്കളും അഡീഷനൽ എസ്.പി. ഡോ. നാസിം തുടങ്ങി പൊലീസ് മേധാവികളും അനുശോചനവുമായെത്തി.
പരിക്കേറ്റവരെ മന്ത്രി സന്ദർശിച്ചു
കായംകുളം: മത്സ്യബന്ധന വള്ളം മറിഞ്ഞ് കായംകുളം ഗവ. ആശുപത്രിയിൽ ചികിത്സ തേടിയവരെ മന്ത്രി കെ. രാജൻ സന്ദർശിച്ചു. വ്യാഴാഴ്ച അഴീക്കലിൽ വള്ളം മറിഞ്ഞ് നാലുപേർ മരിച്ചിരുന്നു. രക്ഷപ്പെട്ട 12ൽ നാലുപേരെയാണ് കായംകുളത്ത് എത്തിച്ചത്. തറയിൽകടവ് സ്വദേശികളായ സജീവൻ (50), ബിജു (40), അക്ഷയ് കുമാർ (58), രമണൻ (60), ബൈജു (40) എന്നിവരാണ് ചികിത്സയിലുള്ളത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതൽ നടപടികൾ സ്വീകരിക്കുമെന്നും അപകടത്തിൽപെട്ടവർക്ക് കൂടുതൽ സഹായങ്ങൾ ലഭ്യമാക്കുന്നതിന് മന്ത്രിസഭ ചേർന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.
യു. പ്രതിഭ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ പി. ശശികല, വൈസ് ചെയർമാൻ ജെ.ആദർശ്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ. ശോഭ, അംഗം കെ.ജി. സന്തോഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
പൊലീസ് പട്രോളിങ്ങിന് ആളില്ല; ഉന്നതതല അന്വേഷണം വേണം–ധീവരസഭ
ആറാട്ടുപുഴ: തറയിൽകടവിലെ നാല് മത്സ്യത്തൊഴിലാളികളുടെ വള്ളം അപകടത്തിൽപ്പെട്ടപ്പോൾ മത്സ്യത്തൊഴിലാളികൾ വയർലസ് സന്ദേശം നൽകിയിട്ടും മൈക്ക് എടുക്കാൻപോലും പൊലീസ് പട്രോളിങ് ബോട്ടിൽ ആളില്ലാതിരുന്നതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ധീവരസഭ കാർത്തികപ്പള്ളി താലൂക്ക് പ്രസിഡൻറ് കെ.സുഭഗൻ, സെക്രട്ടറി അനിൽ ബി.കളത്തിൽ എന്നിവർ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ രക്ഷക്കായി എന്ന പേരിൽ വലിയവാടക നൽകിയാണ് ബോട്ട് വാടകക്കെടുത്തത്.
കടലറിവ് കുറഞ്ഞ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചത് ഗുണകരമല്ല. അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും വലിയഴീക്കൽ കേന്ദ്രമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ ആംബുലൻസ് പ്രവർത്തന സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു.
ക്ഷേമനിധിയുടെയും ഇൻഷുറൻസിെൻറയും സംരക്ഷണം ലഭിക്കാത്ത തൊഴിലാളി കുടുംബങ്ങൾക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ 25 ലക്ഷം രൂപവീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും അനുവദിക്കണം. കുടുംബനാഥൻ നഷ്ടമായ കുടുംബത്തിലെ ഒരാൾക്ക് മത്സ്യഫെഡിൽ ജോലി നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.