ആലപ്പുഴ: നഗരഹൃദയത്തിലെ ‘കനാൽതീരം’ ഇനി ബൊട്ടാണിക്കൽ പാർക്ക്. കയർഫെഡിന്റെ നേതൃത്വത്തിൽ 12 ലക്ഷം രൂപ ചെലവഴിച്ച് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ മുതൽ വെള്ളാപ്പള്ളിപാലം വരെയുള്ള ഭാഗത്തെ കനാൽ സൗന്ദര്യവും പ്രകൃതിഭംഗിയും അതേപടി നിലനിർത്തിയാണ് നിർമിതി. മരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങളും പുൽത്തകിടികളും ആലപ്പുഴയുടെ തനത് പാരമ്പര്യംവിളിച്ചോതുന്ന നിർമിതികളും ഉൾപ്പെടുത്തിയാണ് പാർക്ക് സജ്ജമാക്കിയിട്ടുള്ളത്. പ്ലാവ്, മാവ്, പേര അടക്കമുള്ള 60,000 രൂപയുടെ ഫലവൃക്ഷത്തൈകളുമുണ്ട്. ബുദ്ധന്റെ പ്രതിമയും കൽവിളക്കുമാണ് പ്രധാന ആകർഷണം. റാക്കിൽ കയറുപിരിക്കുന്ന സ്തീയും ചുണ്ടൻ വള്ളത്തിന്റെ ഫൈബർ മാതൃകയും കായലോരത്തിന്റെ തലയെടുപ്പായ മത്സ്യകന്യകയും വേറിട്ട കാഴ്ചയാണ്. ആൽത്തറയിലാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുള്ളത്.
വിശ്രമിക്കാനെത്തുന്നവർക്ക് പുൽത്തകിടിയിലിരുന്ന് കനാൽ കാഴ്ചകൾ ആസ്വദിക്കാം. സായാഹ്നങ്ങളെ കൂടുതൽ മനോഹരമാക്കാൻ ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. വയനാട് ദുരന്തപശ്ചാത്തലത്തിൽ നിർമിച്ച സ്മാരകവും ആകർഷകമാണ്. പ്രകൃതിക്ഷോഭത്തിൽ ഇരച്ചെത്തുന്ന കല്ലും മണ്ണും ജനങ്ങളുടെ കൂട്ടായ്മയിൽ താങ്ങിനിർത്തുന്നതാണ് നിർമിതി. ആനത്തലവട്ടം ആനന്ദന്റെ സ്മരണപുതുക്കി വായനാകേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
മുസിരിസ് കനാല്‍ പൈതൃക പദ്ധതിയിലൂടെയാണ് വാടക്കനാലിന്റെയും കമേഷ്യല്‍ കനാലിന്റയും ഓരങ്ങൾ സൗന്ദര്യവത്കരിക്കുന്നത്. ചുങ്കം പഗോഡ റിസോർട്ട് മുതൽ വൈ.എം.സി.എ ജങ്ഷൻവരെയുള്ള ഭാഗങ്ങളിലെ കനാലുകളിലെ മാലിന്യങ്ങൾ നീക്കി മനോഹരമാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
പങ്കാളിത്ത വിനോദസഞ്ചാര മാതൃതയിലുള്ള പദ്ധതിയിൽ വിവിധസ്ഥാപനങ്ങളാണ് ഇതിന് മുന്നിട്ടിറങ്ങുന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നിന് ബോട്ടാണിക്കൽ പാർക്കിന്റെ ഉദ്ഘാടനം കയർഫെഡ് പ്രസിഡന്റ് ടി.കെ. ദേവകുമാർ നിർവഹിക്കും. ആനത്തലവട്ടം ആനന്ദൻ സ്മാരക കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എയും വയനാട് ദുരന്തസ്മാരക സമർപ്പണം കലക്ടർ അലക്സ് വർഗീസും നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.