ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉയരപ്പാത നിര്‍മിക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെ സർവിസ് റോഡിന്റെ ടാറിങ്ങിനായി ബുധനാഴ്ച മുതൽ ഗതാഗതം നിയന്ത്രിക്കും. ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൃഷി മന്ത്രി പി. പ്രസാദ് ഓണ്‍ലൈനില്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. മൂന്ന് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം. എം.എല്‍.എമാരായ ദലീമ ജോജോ, പി.പി. ചിത്തരഞ്ജന്, എച്ച്. സലാം, യു. പ്രതിഭ, തോമസ് കെ. തോമസ്, കലക്ടര്‍ അലക്സ് വർഗീസ് എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ജില്ലയിൽ അടുത്ത മൂന്ന് ദിവസം ഗ്രീൻ അലർട്ടാണ്. ഈ ദിവസങ്ങളിൽ ടാറിങ് പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ പെയ്യുന്ന സാഹചര്യത്തിൽ ടാറിങ് ഒരുദിവസത്തേക്ക് നീട്ടിവെക്കും.
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഫ്ലൈഓവറിനോട് ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ സർവിസ് റോഡാണ് ടാർ ചെയ്യുക. ദേശീയപാതയുടെ അരൂക്കുറ്റി ബസ് സ്റ്റോപ് മുതൽ തുറവൂർ ജങ്ഷൻ വരെയുള്ള, തെക്ക് ഭാഗത്തേക്ക് പോകുന്ന ഗതാഗതം നിരോധിച്ച് ടാറിങ് പൂർത്തിയാക്കും. അരൂരിൽനിന്ന് തുറവൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അരൂർ അമ്പലം ജങ്ഷനിൽനിന്ന് അരൂക്കുറ്റി വഴി തിരിഞ്ഞ് തൈക്കാട്ടുശ്ശേരി, മാക്കേക്കടവ് വഴി തുറവൂർ ജങ്ഷനിൽ പ്രവേശിക്കും.
ഫ്ലൈഓവറിന്റെ പടിഞ്ഞാറ് വശത്തെ സർവിസ് റോഡ് ടാറിങ് മഴയുടെ സ്വഭാവമനുസരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ നടത്തും. ഈ ദിവസങ്ങളില്‍ അരൂരിൽനിന്ന് തുറവൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരൂക്കുറ്റി ബസ് സ്റ്റോപ്പിൽനിന്ന് തിരിഞ്ഞ് അരൂക്കുറ്റി, തൃച്ചാറ്റുകുളം, മാക്കേക്കടവ് വഴി ദേശീയപാത തുറവൂര്‍ ബസ് സ്റ്റോപ്പിൽ പ്രവേശിക്കും. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഫ്ലൈഓവറിനോട് ചേര്‍ന്ന കിഴക്കുഭാഗത്തെ ടാറിങ് പൂര്‍ത്തിയായ റോഡിലൂടെ വടക്കോട്ട് കടത്തിവിടും.
വാഹനങ്ങൾ ഈ വഴികളിലൂടെ കടത്തിവിടുമ്പോൾ ഗതാഗതക്കുരുക്ക് കുറക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി പി. പ്രസാദ് യോഗത്തിൽ പറഞ്ഞു. കണ്ടെയ്നർ ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് സമയക്രമം ഏര്‍പ്പെടുത്താനും നിർദേശിച്ചു. തൃശൂർ ഭാഗത്തുനിന്ന് ആലപ്പുഴ വഴി പോകേണ്ട വാഹനങ്ങൾ അങ്കമാലിയിൽനിന്ന് എം.സി റോഡ് വഴി നിയന്ത്രിക്കും. റോഡിലെ നിലവിലുള്ള ചളി നീക്കം ചെയ്യാനുള്ള അടിയന്തര നടപടി കൈക്കൊള്ളാൻ ദേശീയപാത അധികൃതർക്ക് നിർദേശം നൽകി.
കലവൂർ ജങ്ഷനിലെ കാന നിർമാണവും പടിഞ്ഞാറുവശത്തുള്ള പഴയ കെട്ടിടവും പ്രതിസന്ധി സൃഷ്ടിക്കുന്നതായി പി.പി. ചിത്തരഞ്ജൻ എം.എൽ.എ ചൂണ്ടിക്കാട്ടി. കളർകോട് ജങ്ഷനിൽ സർവിസ് റോഡ് ഉടൻ പണിയണമെന്ന് എച്ച്. സലാം എം.എൽ.എ പറഞ്ഞു. കായംകുളം മണ്ഡലത്തിലെ ദേശീയപാതയിലെ കുഴികൾ എത്രയും പെട്ടെന്ന് അടക്കണമെന്ന് യു. പ്രതിഭ എം.എൽ.എ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.