മൂന്നാര്‍: ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന വിളയാട്ടം. രാത്രി രണ്ടുമണിയോടെ എത്തിയ കാട്ടാന വാഴകൃഷിയും പെട്ടിക്കടയും നശിപ്പിച്ചു. പ്രശ്നം പരിഹരിക്കാന്‍ വനപാലകര്‍ തയാറായില്ലെങ്കിൽ ഓഫിസുകളിലേക്ക് ജനങ്ങളെ സംഘടിപ്പിച്ച് സമരം ശക്തമാക്കുമെന്ന് മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പീറ്റര്‍ പറഞ്ഞു.
കാടിറങ്ങിയ ഒറ്റയാൻ മൂന്നാറിലെ വിവിധ ജനവാസ മേഖലകളില്‍ രാത്രിപകലെന്ന വ്യത്യാസമില്ലാതെ ചുറ്റിക്കറങ്ങുകയാണ്. മൂന്നാര്‍ ടൗണിലും പെരിയവാരൈ മൈതാനത്തും വിവിധ എസ്റ്റേറ്റ് ലയങ്ങളിലും കയറിങ്ങിനടക്കുന്ന ആനയെ വനംവകുപ്പ് കാടുകയറ്റാന്‍ നാളിതുവരെ തയാറായിട്ടില്ല.
ലോക്ഡൗൺ കാലത്ത് മൂന്നാറിലെത്തിയ ആന ടൗണിലെ പഴക്കടകള്‍ നാലോളം പ്രാവശ്യമാണ് നശിപ്പിച്ചത്. പതിനായിരക്കണക്കിന് നഷ്ടമുണ്ടായെങ്കിലും നഷ്ടപരിഹാരം വ്യാപാരികള്‍ക്ക് ലഭിച്ചിട്ടുമില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മൂന്നാര്‍ എം.ജി കോളനിയും ഇക്കാനഗറിലും പടയപ്പയെന്ന ഒറ്റയാന് എത്തിയത്. ഭൂമിപ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന മേഖലയായതിനാല്‍ ഷെഡുകള്‍ നിർമിച്ചാണ് പലരും ഇവിടെ താമസിക്കുന്നത്.
രാത്രി രണ്ടുമണിയോടെ എത്തിയ ഒറ്റയാന് സമീത്തെ വാഴ കൃഷിയും പെട്ടിക്കടയും നശിപ്പിച്ചു. ജീവന് കൈയില്‍പിടിച്ചാണ് രാത്രിയില്‍ കിടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപത്തെത്തിയ കാട്ടാനയെ പടക്കം പൊട്ടിച്ചാണ് അധികൃതര്‍ ഓടിച്ചത്.
മൂന്നാറിലെ വിവിധ ജനവാസ മേഖലകളില്‍ അക്രമം നടത്തുന്ന വന്യമൃഗങ്ങളെ കാടുകയറ്റാന്‍ വനപാലകര്‍ നിസ്സംഗത തുടരുകയാണ്. മാന്ത്രിമാരടക്കം പങ്കെടുക്കുന്ന അദാലത്തുകളില്‍ പ്രശ്നപരിഹാരത്തിന് കര്‍ഷകര്‍ എത്തുന്നുണ്ടെങ്കിലും തുടര്‍നടപടി കടലാസില്‍ ഒതുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.