അഞ്ചൽ: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ വന്നവർ തമ്മിൽ മുൻഗണനാക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഒരാൾക്ക് വെട്ടേറ്റു. തിരുവനന്തപുരം ചാല സ്വദേശി സിദ്ദീഖിനാണ് (25) വെട്ടേറ്റത്. ഇയാളെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തമിഴ്നാട് സ്വദേശി സജിൻ (21), തിരുവനന്തപുരം കൊല്ലംകോട് സ്വാദേശി ഹേമന്തു (24) എന്നിവരെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ചൽ ഏറം സ്വദേശി സാജൻ ഒളിവിലാണ്.
കഴിഞ്ഞ 11ന് രാത്രി ഏമണിയോടെ അഞ്ചൽ -ആയൂർ പാതയിൽ പെരുങ്ങ ള്ളൂരിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാനായി വാനിൽ എത്തിയ സാജനും, ബൈക്കിലെത്തിയ സിദ്ദീഖും തമ്മിൽ ആദ്യം വന്നത് തങ്ങളാണെന്നതിനെ ചൊല്ലി വാക്കേറ്റമുണ്ടാകുകയും തുടർന്ന് സിദ്ധീക്ക് സാജനെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. തുടർന്ന് ഇരുകൂട്ടരും പിരിഞ്ഞുപോയി.
എന്നാൽ സാജൻ ഒപ്പമുണ്ടായിരുന്ന ഭാര്യയെ വീട്ടിലാക്കിയശേഷം ആയുധങ്ങളുമായി സുഹൃത്തുക്കളായ സജിൻ, ഹേമന്ത് എന്നിവരേയും കൂട്ടി സിദ്ദീഖിനേയും കൂട്ടാളിയെയും അന്വേഷിച്ചിറങ്ങുകയും ആയുർ പാലത്തിന് സമീപത്തെ ഹോട്ടലിന് സമീപത്ത് വച്ച് സിദ്ദിഖിനെയും സുഹൃത്തിനെയും കണ്ടെത്തുകയും വടിവാളുപയോഗിച്ച് സിദ്ദിഖിനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ സമയം സിദ്ദിഖിനോടൊപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.തലക്ക് ഗുരുതരമായി വെട്ടേറ്റ സിദ്ദീഖിനെ നാട്ടുകാരും ചടയമംഗലം പൊലീസും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെട്ടേറ്റ സിദ്ധിക്ക് ഏതാനും ദിവസം മുമ്പാണ് വിയ്യൂർ സെൻറർ ജയിലിൽ നിന്നും കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. സിദ്ദിക്കിൻെറ പേരിൽ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. സി.സി.ടി.വി ദൃശ്യത്തിൻെറ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ ചടയമംഗലം പൊലീസ് കൃത്യത്തിന് ഉപയോഗിച്ച വാഹനം കടമാൻ കോട്ടിലുണ്ടെന്ന് കണ്ടതിനെത്തുടർന്ന് അവിടെയെത്തിയപ്പോൾ പൊലീസിനെ വെട്ടിച്ച് അഞ്ചൽ വഴി പുനലൂർ ഭാഗത്തേക്ക് അമിതവേഗതയിൽ പോകുകയുണ്ടായി.
പൊലീസ് വയർലെസ് സന്ദേശം നൽകിയതിനെത്തുടർന്ന് അഞ്ചൽ ചടയമംഗലം, പുനലൂർ പൊലീസുകൾ സിനിമാ സ്റ്റൈലിൽ പിന്തുടർന്നാണ് കരവാളൂരിന് സമീപം വച്ച് വാഹനത്തോടൊപ്പം സജിൻ, ഹേമന്ത് എന്നിവരെ കസ്റ്റഡിയിലെടുത്തത്. പുനലൂർ എസ്.എച്ച്.ഒ യുടെ വാഹനം ഇടിച്ച് തെറിപ്പിച്ച ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സമീപത്തെ മതിലിലിടിച്ചാണ് പ്രതികളുടെ വാഹനം നിന്നത്. ഉടൻ തന്നെ പൊലീസെത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.