കോഴിക്കോട് ഒയാസിസ് കോമ്പൗണ്ടിലെ കടകളിൽ നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്ന പരിശോധന നടത്തുന്ന കോർപറേഷൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ
കോഴിക്കോട്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ കോർപറേഷൻ ആരോഗ്യ വിഭാഗം നഗരത്തിൽ പരിശോധന തുടങ്ങി. മൂന്നു മേഖലകളായി തിരിഞ്ഞ് മൂന്ന് ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ശുചീകരണ വിഭാഗം ജീവനക്കാർ, ഡ്രൈവർമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
ശനിയാഴ്ച പാളയം എം.പി റോഡ്, ബേബി ബസാർ, ഒയാസിസ് കോംപ്ലക്സ് എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് മൊത്തവിതരണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 45 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് കാരി ബാഗ്, 49 പാക്കറ്റ് ഗ്രോ ബാഗ്, 31 പാക്കറ്റ് പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ പ്ലേറ്റ്, 75 പാക്കറ്റ് പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ ഗ്ലാസ്, ഒമ്പത് പാക്കറ്റ് പ്ലാസ്റ്റിക് സ്പൂൺ, ഒരു പാക്കറ്റ് പ്ലാസ്റ്റിക് സ്ട്രോ, ആറ് പാക്കറ്റ് പ്ലാസ്റ്റിക് ഗ്ലാസ് ലിഡ്, 40 പാക്കറ്റ് ഗാർബേജ് ബാഗ് എന്നിവ പിടിച്ചെടുത്തു. ബേബി ബസാറിൽ പ്രവർത്തിക്കുന്ന എഫ്.എം ട്രേഡേഴ്സ്, നോവി ടോട്ടൽ പാക്കിങ്, ഒയാസിസ് കോമ്പൗണ്ടിലെ ഷാലിമാർ ഏജൻസീസ് എന്നീ സ്ഥാപനങ്ങളിൽനിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചത്.
സ്ഥാപനങ്ങൾക്ക് 2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് റൂൾസ്, 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം -സെക്ഷൻ 15, കേരള മുനിസിപ്പൽ ആക്ട് സെക്ഷൻ -447 എന്നിവ പ്രകാരം നോട്ടീസ് നൽകി. ആദ്യ തവണ 10,000 രൂപയും വീണ്ടും കുറ്റം ആവർത്തിക്കുന്ന പക്ഷം രണ്ടാം തവണ 25,000 രൂപയും മൂന്നാം തവണ 50,000 രൂപ പിഴയും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്ത് പൂട്ടിക്കുകയും ചെയ്യും.
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ സംഭരണവും വിതരണവും ഉപയോഗവും തടയാൻ വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി അറിയിച്ചു. പരിശോധനക്ക് ഹെൽത്ത് സൂപ്പർവൈസർ പി. ഷജിൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സി.ടി.കെ. മേഘനാഥൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.കെ. മനോജ്, കെ.ടി. ഷാജു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.