പാലക്കാട്: സ്കൂളിലെത്താൻ അഞ്ച് മിനിറ്റ് വൈകിയതിനെ തുടർന്ന് മൂന്നാംക്ലാസ് വിദ്യാർഥിനിയെ വെയിലത്ത് നിർത്തിയെന്ന് പരാതി. പാലക്കാട്ടെ ലയൺസ് സ്കൂളിനെതിരെയാണ് രക്ഷിതാവായ വിനോദ് പരാതി ഉയർന്നത്. ഒരുമാസം മുമ്പാണ് സംഭവം. 8.20നാണ് ലയൺസ് സ്കൂളിൽ ക്ലാസ് തുടങ്ങുക. വിനോദിന്റെ മകൾ സംഭവദിവസം അഞ്ച് മിനിറ്റ് വൈകിയാണ് സ്കൂളിലെത്തിയത്. എന്നാൽ സെക്യൂരിറ്റി ജീവനക്കാർ ഗേറ്റ് തുറക്കാൻ തയാറായില്ല. തുടർന്ന് അരമണിക്കൂറോളം കുട്ടിക്ക് വെയിലത്ത് നിൽക്കേണ്ടി വന്നു. ഗേറ്റ് തുറക്കാൻ വിനോദ് ആവശ്യപ്പെട്ടപ്പോൾ പ്രിൻസിപ്പലും അധ്യാപകരും മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. ഇതും കുട്ടിക്ക് വിഷമമുണ്ടാക്കി. അരമണിക്കൂർ കഴിഞ്ഞ് ക്ലാസിലെത്തിയപ്പോൾ ആരും തന്നോട് മിണ്ടിയില്ലെന്നും ഒരുപാട് വിഷമത്തോടെയാണ് ഇരുന്നതെന്നും കുട്ടി പറയുന്നുണ്ട്.
അന്നത്തെ സംഭവത്തിന് ശേഷം ഒരുമാസമായി കുട്ടി സ്കൂളിൽ പോയിട്ടില്ല. മറ്റൊരു സ്കൂളിൽ പോയാൽ മതിയെന്നാണ് മകൾ വാശിപിടിക്കുന്നതെന്നും വിനോദ് പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു.
ഇത്തരം ശിക്ഷ രീതികൾ സ്കൂളിൽ പാടില്ലെന്ന് പ്രിൻസിപ്പലിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നാണ് മാനേജ്മെന്റ് പ്രതികരിച്ചത്. അതേസമയം, സ്കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രിൻസിപ്പൽ നൽകിയ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.