കൊല്ലങ്കോട്: ആറ് വർഷത്തിലധികമായി നെൽപാടങ്ങൾ കൃഷിയിറക്കാതെ കാടുപിടിച്ച് നശിക്കുന്നു. പുതുനഗരം, കൊല്ലങ്കോട്, തലവഞ്ചേരി, വടവന്നൂർ, കൊടുവായൂർ പെരുവമ്പ്, പല്ലശ്ശന ഗ്രാമപഞ്ചായത്തുകളിലാണ് 300 ഏക്കറിലധികം ഇരുപൂവൽ നെൽപാടങ്ങൾ ജലസേചന സൗകര്യങ്ങളുണ്ടായിട്ടും കൃഷിയിറക്കാതെ നശിച്ചുകൊണ്ടിരിക്കുന്നത്. കച്ചവട താൽപര്യങ്ങൾക്കാണ് മിക്ക നെൽപാടങ്ങളും തരിശിട്ടത്. ഏറ്റെടുത്ത കൃഷി ചെയ്യാൻ കൃഷിവകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും വിവിധ പദ്ധതികൾ ഉണ്ടായിരിക്കെയാണ് നൂറിലധികം ഏക്കർ പാടശേഖരങ്ങൾ കൃഷി ചെയ്യാതെ കാടുപിടിച്ച് നശിക്കുന്നത്.
ഒന്നാം കൊയ്ത്തിന് തയാറെടുപ്പുകൾ നടക്കുന്നതിനിടയിലും നിലവിൽ ഒന്നാം വിളവിറക്കൽ സജീവമായ പാടശേഖരങ്ങൾക്ക് സമീപത്താണ് ഇത്തരം തരിശിട്ട നെൽപാടങ്ങൾ സ്ഥിതി ചെയ്യുന്നത്. റിയൽ എസ്റ്റേറ്റ് കച്ചവടക്കാർ പ്ലോട്ടുകൾ ആക്കി തിരിച്ചിട്ടുള്ളതിനാൽ എതിർത്തുനിൽക്കാൻ ആരും മുന്നോട്ടുവരാറില്ലെന്ന് നാട്ടുകാർ പറയുന്നു. നിരവധി കർഷക സംഘടനകൾ തരിശിട്ട നെൽപാടങ്ങൾക്കെതിരെ കൊടികുത്തി സമരം നടത്തുകയും പ്രതീകാത്മകമായി കൃഷിയിറക്കുന്നത് ഉൾപ്പെടെ സമരങ്ങൾ വിവിധ പഞ്ചായത്തുകളിൽ ചെയ്തിട്ടും തരിശിടുന്ന പാടങ്ങൾ വർധിക്കുകയല്ലാതെ കുറവൊന്നും ഉണ്ടായിട്ടില്ല.
കുടുംബശ്രീ അയൽക്കൂട്ടങ്ങളിലൂടെ തരിശിട്ട നെൽപാടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി നടത്താൻ ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾ സാമ്പത്തിക സഹായങ്ങൾ ചെയ്തുവരുന്ന സാഹചര്യത്തിൽ ചില പഞ്ചായത്തുകൾ അയൽക്കൂട്ടങ്ങളെ കൃഷി മേഖലയിലേക്ക് തിരിച്ചുവിടാതെ റിയൽ എസ്റ്റേറ്റ് കച്ചവടക്കാരെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചുവരുന്നതെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു.
കനാലുകളിൽനിന്ന് വെള്ളം കടന്നുപോകുന്നത് മിക്ക പ്രദേശങ്ങളിലും ഇത്തരം തരിശിട്ട നെൽപാടങ്ങളിലൂടെയാണ്. തരിശിട്ട ഇരുപൂവൽ പടങ്ങളിലൂടെയാണ് രണ്ടാം വിളയിറക്കുന്ന നെൽപാടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത്.
പരാതി നൽകിയിട്ടും ജലസേചനസൗകര്യമുള്ള പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കാൻ ആരും മുന്നോട്ടുവന്നിട്ടില്ലാത്തതിനാൽ തരിശിടൽ വ്യാപകമാണ്. ഇത്തരം തരിശിട്ട നെൽപാടങ്ങൾക്ക് ഉഴവുകൂലിയും ഉൽപാദന ബോണസും വാങ്ങുന്നവരും നിലവിലുണ്ട്. ഇവർക്കെതിരെ പാടശേഖരസമിതികൾ പരാതികൾ നൽകിയിട്ടും നടപടി സ്വീകരിക്കാൻ കൃഷിവകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.