പാലക്കാട്: പരമ്പരാഗത ഇടതു-വലതു ചേരികൾക്കപ്പുറം ബി.ജെ.പിയുടെ വേരോട്ടമാണ് മലമ്പുഴ മണ്ഡലത്തിൽ ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. 2016െല നിയമസഭ ഫലത്തിൽ വി.എസ്. അച്യുതാനന്ദൻ 27000ൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഞെട്ടിച്ച് ബി.ജെ.പി 10,000ൽപരം വോട്ടുകൾ അധികം നേടി രണ്ടാംസ്ഥാനത്തെത്തിയതായിരുന്നു മണ്ഡലത്തിലെ ശ്രദ്ധേയമായ സംഭവം. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് തിരിച്ചുവരവ് നടത്തിയെങ്കിലും മണ്ഡലത്തിൽ ഇന്ന് കാവിപ്പട നിർണായക ശക്തിയാണ്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 74096 വോട്ടോടെ 46.41 ശതമാനം നേടി സി.പി.എമ്മിന്റെ എ. പ്രഭാകരൻ വിജയിച്ചപ്പോൾ 30.6 ശതമാനം വോട്ടുനേടി ബി.ജെ.പിയുടെ സി. കൃഷ്ണകുമാർ യു.ഡി.എഫിനെ കടത്തിവെട്ടി രണ്ടാമതെത്തിയിരുന്നു. 49301 വോട്ടാണ് കൃഷ്ണകുമാർ നേടിയത്. മൂന്നാമതെത്തിയ യു.ഡി.എഫ് സ്ഥാനാർഥി എസ്.കെ. അനന്തകൃഷ്ണൻ 34611 വോട്ടാണ് നേടിയത്. അതായത് 21.66 ശതമാനം. സി. കൃഷ്ണകുമാറിനെയാണ് ബി.ജെ.പി ഈ ലോക്സഭ തെരഞ്ഞെടുപ്പിലും കളത്തിലിറക്കിയത്. ഇ.കെ. നായനാർ, ടി. ശിവദാസമോനോൻ, വി.എസ്. അച്യുതാനന്ദൻ എന്നിവർ അടക്കം പ്രമുഖരെ നിയമസഭയിലെത്തിച്ച മണ്ഡലമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ യു.ഡി.എഫിന് ആകെ 48400 വോട്ട് കിട്ടിയപ്പോൾ എൽ.ഡി.എഫിന് 69812 വോട്ടും ബി.ജെ.പിക്ക് 39243 വോട്ടും ലഭിച്ചിരുന്നു.
ചുവപ്പ് കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ബി.ജെ.പിയും സ്വാധീനം തിരിച്ചുപിടിക്കാൻ കോൺഗ്രസും കഠിനപരിശ്രമം നടത്തുന്ന മണ്ഡലത്തിൽ, ത്രികോണപ്പോരിന്റെ ചൂടും ചൂരും ശരിക്കും പ്രകടം. ലോക്സഭയിൽ അൽപ്പം തിളക്കം മങ്ങിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ, കോട്ട ഭദ്രമാക്കിയ ആത്മവിശ്വാസം ഇടതുകേന്ദ്രങ്ങൾക്കുണ്ട്. മലമ്പുഴ മണ്ഡലത്തിൽ മുഴുവൻ പഞ്ചായത്തുകളും ഇടതുമുന്നണി ഭരണത്തിലാണ്. ഇത്തവണ ശ്രീകണ്ഠൻ വികസനപ്പട്ടികയുമായി മണ്ഡലത്തിൽ സജീവമായിത്തുടങ്ങിയിട്ടുണ്ട്. മാസം മുമ്പേ പ്രവർത്തനം തുടങ്ങിയ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറും എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവനും ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.