പാലക്കാട്: ജില്ല മാതൃശിശു ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനെ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലറുടെ നേതൃത്വത്തിൽ മർദിച്ചതായി പരാതി. മർദനമേറ്റ ആലത്തൂർ തൃപ്പാളൂർ സ്വദേശി രമേഷ് (40) ജില്ല ആശുപത്രിയിൽ ചികിത്സതേടി. ഞായറാഴ്ച രാത്രി 12ഓടെ രണ്ട് ബൈക്കിലെത്തിയ നാലംഗ സംഘം ആശുപത്രിയിൽ അതിക്രമിച്ചുകയറി മർദിക്കുകയായിരുന്നുവെന്ന് രമേഷ് പറയുന്നു.
കോൺഗ്രസ് കൗൺസിലർ എഫ്.ബി ബഷീറാണ് പിന്നിലെന്ന് സെക്യൂരിറ്റി ജീവനക്കാർ ആരോപിച്ചു. സംഭവത്തിൽ ടൗൺ സൗത്ത് സ്റ്റേഷനിൽ പരാതി നൽകി. ഞായറാഴ്ച രാത്രി എട്ടരയോടെ അത്യാഹിത വിഭാഗത്തിൽ സുരക്ഷ ജീവനക്കാർ, വരിതെറ്റിച്ച് കടക്കാൻ ശ്രമിച്ച കൗൺസിലറെ തടയുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. ഇത് വാക്കേറ്റത്തിനിടയാക്കി. കൗൺസിലർ തിരികെ പോയി. പിന്നീട് രാത്രി പന്ത്രണ്ടോടെ നാലുപേർ തിരിച്ചെത്തി പ്രതികാരം തീർത്തതാണെന്ന് ജീവനക്കാർ പറഞ്ഞു. ജീവനക്കാരെ മർദിച്ചതിൽ സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. യൂനിയൻ ജില്ല പ്രസിഡന്റ് കെ. അജയൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ എ. രാജകുമാരൻ അധ്യക്ഷത വഹിച്ചു. എസ്. ഹരിദാസ്, ശാരദ, റോബർട്ട്, രതീഷ് കിഴക്കേപ്പാടം, സി. വിശ്വനാഥൻ, പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അനധികൃത ഇടപെടൽ ചോദ്യംചെയ്ത തനിക്കെതിരെ മർദിച്ചുവെന്ന് വ്യാജ ആരോപണമുന്നയിച്ചതാണെന്ന് പാലക്കാട് നഗരസഭ കൗൺസിലർ ബഷീർ. പനി ബാധിച്ച കുഞ്ഞുമായി ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് ജില്ല ആശുപത്രിയിലെ മാതൃശിശു വിഭാഗത്തിൽ ചികിത്സക്കെത്തിയത്. ഡോക്ടർമാരില്ലാത്തതുകൊണ്ടുതന്നെ നല്ല തിരക്കുണ്ടായിരുന്നു. സെക്യൂരിറ്റി ഗാർഡുമുണ്ടായിരുന്നില്ല. ക്യൂ തെറ്റിച്ച് നിർബാധം ആളുകൾ കയറിപ്പോകുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയരുന്നതിനിടെ സ്ഥലത്തെത്തിയ സെക്യൂരിറ്റിയോട് വിഷയം തിരക്കുകയായിരുന്നു. ഇതിനിടെ താൻ യൂനിയൻ അംഗമാണെന്ന് കാണിച്ച് സെക്യൂരിറ്റി ഭീഷണിപ്പെടുത്തുകയായിരുന്നു. രാത്രി 11ഓടെയാണ് കുഞ്ഞിനെ കാണിച്ച് താൻ മടങ്ങിയത്. മർദിച്ചുവെന്നതടക്കം ആരോപണങ്ങൾ മാധ്യമങ്ങളിൽനിന്നാണ് അറിഞ്ഞതെന്നും ബഷീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.