വര്‍ഗസമരം ഉപേക്ഷിച്ച് സി.പി.എം വര്‍ഗീയസമരം ഏറ്റെടുത്തു -ഹസൻ

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിലെ ന്യൂനപക്ഷ പ്രാതിനിധ്യം സംബന്ധിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന വര്‍ഗസമരം ഉപേക്ഷിച്ച് വര്‍ഗീയസമരം അവർ ഏറ്റെടുത്തിരിക്കുന്നതിന് തെളിവാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ബി.ജെ.പിക്ക് തുല്യമായി വര്‍ഗീയത ആളിക്കത്തിക്കാനാണ് സി.പി.എം ശ്രമം. അതിൽ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പിണറായിയും കോടിയേരിയും രാഷ്ട്രീയലാഭത്തിനായി ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയെ ഉപയോഗിക്കുന്നു. കോണ്‍ഗ്രസ് എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന മതനിരപേക്ഷ പാര്‍ട്ടിയാണ്. മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി സ്ഥാനങ്ങളിൽ ന്യൂനപക്ഷ സമുദായാംഗങ്ങളെ പരിഗണിക്കാത്ത പാർട്ടിയാണ് സി.പി.എം. അതിനാൽ ന്യൂനപക്ഷ പ്രാതിനിധ്യം സംബന്ധിച്ച് കോൺഗ്രസിനോട് ചോദിക്കാന്‍പോലും അവർക്ക് അവകാശമില്ല. കേരളത്തിലെ സി.പി.എം മുതലാളിത്ത, കമീഷൻ പാര്‍ട്ടിയായി അധഃപതിച്ചു. പോളിറ്റ് ബ്യൂറോയംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ ചൈനാ സ്തുതി അദ്ഭുതകരമാണ്. രാമചന്ദ്രന്‍ പിള്ളയും കോടിയേരിയും ചൈനീസ് ചാരന്മാരെപോലെയാണ് സംസാരിക്കുന്നത്.

കേരളത്തെ കടക്കെണിയിലാക്കുകയും പരിസ്ഥിതിയെ പൂര്‍ണമായും തകര്‍ക്കുകയും ചെയ്യുന്ന കെ -റെയില്‍ പദ്ധതി കമീഷന് വേണ്ടിയുള്ളതാണ്. കെ-റെയിലിനെതിരെ യു.ഡി.എഫ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഡി.പി.ആര്‍ പുറത്തുവന്നപ്പോള്‍ തെളിഞ്ഞു. പദ്ധതി ഉപേക്ഷിക്കണമെന്ന നിലപാടില്‍ യു.ഡി.എഫ് ഉറച്ചുനില്‍ക്കുന്നു. കെ-റെയിലിന് പകരം ബദല്‍ പദ്ധതി കൊണ്ടുവരണം. ഡി.പി.ആറിൽ അല്ല പദ്ധതിയിലാണ് മാറ്റം വേണ്ടതെന്നും ഹസന്‍ പറഞ്ഞു.

Tags:    
News Summary - mm hassan against cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.