തിരുവനന്തപുരം: മുസ്ലിം ലീഗിനെ പ്രശംസിച്ചും മുൻ നിലപാടുകളിൽ മാറ്റം വരുത്തിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് മുൻകാലങ്ങളിൽ ലീഗിനെതിരെ സി.പി.എം നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളും പദപ്രയോഗങ്ങളും അദ്ദേഹം നിഷേധിച്ചത്.
മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞിട്ടില്ലെന്നും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയെന്നാണ് കണ്ടിട്ടുള്ളതെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ പരാമർശം. ന്യൂനപക്ഷങ്ങൾക്കുവേണ്ടി ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗ്. പാർട്ടി രേഖകളിലൊക്കെ അങ്ങനെയാണ് വിശദീകരിച്ചിട്ടുള്ളത്. വർഗീയ നിലപാട് സ്വീകരിക്കുന്നത് എസ്.ഡി.പി.ഐ പോലുള്ള സംഘടനകളാണ്. അവരോട് കൂട്ടുകൂടുന്ന നില വന്നപ്പോഴാണ് തങ്ങൾ ലീഗിനെയും വിമർശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാൻസലർ വിഷയത്തിലടക്കം നിയമസഭ ചർച്ചയിൽ ലീഗ് എടുത്ത നിലപാടിലേക്ക് കോൺഗ്രസിന് വരേണ്ടിവന്ന സാഹചര്യം മുൻനിർത്തി സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. മുമ്പ് ഇ.എം.എസിന്റെ കാലത്ത് മുസ്ലിം ലീഗിനെ ശക്തമായി എതിർത്തിരുന്നു.
അതുപോലെ ലീഗുമായി ചേർന്ന് സംസ്ഥാനം ഭരിച്ചിട്ടുമുണ്ട്. വർഗീയതക്കെതിരെ നിലകൊള്ളുന്ന ആരുമായും ദേശീയതലത്തിൽ ബന്ധം സ്ഥാപിക്കാൻ തടസ്സമില്ല. വര്‍ഗീയതക്കെതിരെ പോരാടുന്നവരോടൊക്കെ യോജിക്കാനാകുന്ന വിശാല വേദി ഇന്ത്യയിലുണ്ട്. അതൊരു രാഷ്ട്രീയ കൂട്ടുകെട്ടെന്ന നിലയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവർണർ വിഷയത്തിൽ സംസ്ഥാന സർക്കാറിന്റെ നിലപാട് പ്രതിപക്ഷം സ്വാഗതം ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് അടക്കമുള്ള മറ്റ് യു.ഡി.എഫ് പാർട്ടികളുടെ വഴിയേ കോൺഗ്രസിന് വരേണ്ടിവന്നു. ഇക്കാര്യത്തിൽ ലീഗാണ് ശരിയായ നിലപാടെടുത്തതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.