നിക്കാഹും അറസ്റ്റും; സി.ഐ ഓഫിസിൽ നാടകീയ കാഴ്ചകൾ

പൊന്നാനി: നിക്കാഹും അറസ്റ്റുമെല്ലാമായി സംഭവബഹുലമായിരുന്നു ശനിയാഴ്ച പൊന്നാനി സി.ഐ ഓഫിസിലെ കാഴ്ചകൾ. യുവതിയോടൊപ്പം നാടുവിട്ട യുവാവ്, പൊലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായതും ഇരുവരും തമ്മിലുള്ള നിക്കാഹും യുവാവിനെ വയനാട് വൈത്തിരി പൊലീസ് കൊണ്ടുപോയതുമെല്ലാമാണ് രസകരമായ നിമിഷങ്ങൾക്കിടയാക്കിയത്. പൊന്നാനി അതളൂര്‍ സ്വദേശി മുക്രിയത്ത് തൗഫീഖാണ് (25) ആക്രമണക്കേസിൽ പിടിയിലായത്. പൊന്നാനി സ്വദേശിനിയായ കാമുകിയുമൊത്ത് വ്യാഴാഴ്ച രാവിലെ നാടുവിട്ട തൗഫീഖ് വയനാട്ടിൽ റൂമെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് കാമുകിയെ റൂമിലാക്കി സുഹൃത്തുക്കളുമായി കറങ്ങാനിറങ്ങുകയായിരുന്നു. 

മദ്യപിച്ചതിനെത്തുടർന്ന് പിടിയിലായ സംഘം പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. സുഹൃത്തിനെ സംഭവസ്ഥലത്തുനിന്ന് വൈത്തിരി പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തൗഫീഖിനെ പിടികൂടാനായില്ല. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊന്നാനി പൊലീസ് നടത്തിയ അേന്വഷണത്തില്‍ പെണ്‍കുട്ടി യുവാവിനൊപ്പം പോയതാണെന്നും വയനാട്ടിലുണ്ടെന്നും മനസ്സിലായി. പൊലീസും ബന്ധുക്കളും ചേര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ ഇരുവരെയും കസ്റ്റഡിയിലെടുത്ത് പൊന്നാനി കോടതിയില്‍ ഹാജരാക്കി.

യുവാവിനൊപ്പം പോകണമെന്ന് കാമുകി വാശിപിടിച്ചതോടെ ഒപ്പം പോകാന്‍ കോടതി അനുമതി നല്‍കി. എന്നാൽ, യുവാവിനെ അറസ്റ്റ് ചെയ്യാന്‍ പൊന്നാനിയില്‍ കാത്തുനിന്ന വൈത്തിരി പൊലീസിന് കാമുകി തടസ്സമായി. തുടര്‍ന്ന് വൈകീട്ട് ആേറാടെ പൊന്നാനി പൊലീസും ബന്ധുക്കളും ചേര്‍ന്ന് സി.ഐ സണ്ണി ചാക്കോയുടെ നിര്‍ദേശപ്രകാരം സി.ഐ ഓഫിസില്‍ നിക്കാഹിന് കളമൊരുക്കി. നിക്കാഹിനുശേഷം പൊന്നാനി പൊലീസ് യുവാവിനെ വൈത്തിരി പൊലീസിനും കാമുകിയെ ബന്ധുക്കള്‍ക്കും കൈമാറി. പൊലീസിനെ ആക്രമിച്ച കേസിൽ യുവാവിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Tags:    
News Summary - nikah and arrest in one day kerala news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.