തൊഴിലാളികളുടെ സുരക്ഷയും ക്ഷേമാനുകൂല്യവും ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച അനുവദിക്കില്ല -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: പണിയിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമാനുകൂല്യങ്ങളും ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും അതിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. ചില വൻകിട കെട്ടിട നിർമാണ സൈറ്റുകളിൽ തൊഴിലാളികളുടെ ജീവന് തന്നെ ഹാനികരമായ തൊഴിൽ സാഹചര്യങ്ങൾ നിലനിൽക്കുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും നിർമാണ സൈറ്റുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കാര്യം ജില്ല ലേബർ ഓഫിസർമാർ കൃത്യമായി ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ സംസ്ഥാനതല ഉദ്യോഗസ്ഥ പ്രവൃത്തി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാതെയും നിയമലംഘനങ്ങൾ പരിഹരിക്കാതെയുമുള്ള സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും മറിച്ചുള്ള ചില പ്രവണതകൾ ഉദ്യോഗസ്ഥരിൽ കാണുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണെന്നും അത്തരക്കാർക്കെതിരെ നടപടികളുണ്ടാവുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരമുള്ള അപേക്ഷകളിൽ ആനുകൂല്യ വിതരണത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണം. വിവിധ രജിസ്‌ട്രേഷൻ, റിന്യൂവൽ നടപടികൾ നൂറു ശതമാനം കൈവരിക്കുന്നതിന് കൂടുതൽ ഊർജിതമായി പ്രവർത്തിക്കേണ്ടതുണ്ട്.

അസി. ലേബർ ഓഫിസർ അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിച്ച് ലഹരി വിരുദ്ധ, ശുചിത്വ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും മന്ത്രി നിർദേശിച്ചു. ഫയൽ തീർപ്പാക്കൽ, ഇ ഓഫിസ് വത്കരണം, പഞ്ചിങ് ഏർപ്പെടുത്തൽ, കേസുകളുടെ തീർപ്പാക്കൽ തുടങ്ങി വകുപ്പിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും ഓണത്തിന് മുന്നോടിയായി ബോണസ്, അലവൻസ്, മറ്റ് ആനൂകൂല്യങ്ങളുടെ വിതരണം എന്നീ കാര്യങ്ങളിൽ ഊർജിത നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ തൊഴിൽ വകുപ്പ് സെക്രട്ടറി അജിത് കുമാർ, ലേബർ കമീഷണർ അർജുൻ പാണ്ഡ്യൻ, അഡീ. ലേബർ കമീഷണർമാരായ രഞ്ജിത് പി. മനോഹർ, കെ.എം. സുനിൽ, വകുപ്പിലെ അസി. ലേബർ ഓഫിസർമാർ മുതലുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - No compromise allowed in ensuring the safety and welfare of workers -Minister V. Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.