പോക്‌സോ കേസ് പ്രതി നിരപരാധിയാണെന്ന പ്രഖ്യാപനം: മുഖ്യമന്ത്രി അന്വേഷണ സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കുന്നുവെന്ന് എസ്..ഡി.പി.ഐ

തിരുവനന്തപുരം: അഴിയൂര്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി നിപരാധിയാണെന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണ സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കിയെന്ന് എസ്.ഡി.പി.ഐ. പ്രതിയായ സി.പി.എമ്മുകാരനെ രക്ഷിക്കാന്‍ നിയമസഭയെ പോലും ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരൻ പള്ളിക്കൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയുടെ മാതാവ് തന്നെ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ വാര്‍ത്താസമ്മേളനം നടത്തി രംഗത്തു വന്നിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ മാസം 23ന് അന്വേഷണ തലവന്‍ വടകര ഡിവൈഎസ്പി വിദ്യാര്‍ഥിനിയുടെ മാതാവിന് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു. ശാസ്ത്രീയ പരിശോധനയുടെ ഫലം പുറത്തുവന്നിട്ടില്ലെന്നും അതിനുശേഷം ഊര്‍ജിതമായ അന്വേഷണം നടത്തുമെന്നുമാണ് നോട്ടീസില്‍ ഉള്ളത്.

മനുഷ്യാവകാശ കമീഷനും കഴിഞ്ഞ മാസം 21ന് പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യാഥാര്‍ഥ്യം ഇതായിരിക്കെ കഴിഞ്ഞ ദിവസം പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത ചൂണ്ടിക്കാണിച്ചാണ് എഫ്‌.ഐ.ആറില്‍ കുട്ടി പേര് പറഞ്ഞ പ്രതി നിരപരാധിയാണെന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇത് ഭരണഘടന വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്.

ലഹരിക്കെതിരേ നിഴല്‍ യുദ്ധം നടത്തുന്ന മുഖ്യമന്ത്രിയുടെ കാപട്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലഹരി മാഫിയയെയും പോക്‌സോ കേസ് പ്രതികളെയും സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എമ്മും മുഖ്യമന്ത്രിയും സ്വീകരിക്കുന്നതെന്നും തുളസീധരൻ പളളിക്കൽ കുറ്റപ്പെടുത്തി. 

Tags:    
News Summary - POCSO case accused declared innocent: CM makes investigation mechanisms ineffective, says SDPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.