തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസിൽ മുൻ എം.എൽ.എ പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് ഹൈകോടതിയെ സമീപിക്കും. നിയമോപദേശം തേടിയ ശേഷമാണ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ജോർജ് അറിയിച്ചെങ്കിലും അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് പൊലീസ്. ഹൈകോടതിയുടെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ്, ശബ്ദപരിശോധനക്ക് ഹാജരാകണമെന്ന പൊലീസ് നിർദേശം അവഗണിച്ച് ജോർജ് തൃക്കാക്കരയിൽ എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്തത്. അന്വേഷണവുമായി സഹകരിക്കാതെയുള്ള ജോർജിന്റെ നിലപാട് ജാമ്യവ്യവസ്ഥാ ലംഘനമാണെന്നാണ് പൊലീസ് വിലയിരുത്തൽ.
നേരത്തേ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യവ്യവസ്ഥകൾ ജോർജ് ലംഘിച്ചിരുന്നു. വ്യവസ്ഥക്ക് വിരുദ്ധമായി വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് ജാമ്യം റദ്ദാക്കി ജോർജിനെ പൂജപ്പുര ജയിലിലടച്ചു. ഹൈകോടതിയെ സമീപിച്ചാണ് അദ്ദേഹം ജാമ്യം നേടിയത്. പരസ്യപ്രസ്താവനകൾ പാടില്ല, വിദ്വേഷ പ്രസംഗം ആവർത്തിക്കരുത്, ശാസ്ത്രീയ പരിശോധനകൾക്ക് വിധേയനാകണം, അന്വേഷണവുമായി സഹകരിക്കണം എന്നീ വ്യവസ്ഥകളോടെയാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കണം, ശാസ്ത്രീയ പരിശോധനക്ക് വിധേയനാകണം എന്നീ വ്യവസ്ഥകളാണ് ജോർജ് ലംഘിച്ചത്. ഞായറാഴ്ച രാവിലെ 11ന് ഹാജരാകാനായിരുന്നു ഫോർട്ട് പൊലീസിന്റെ നിർദേശം. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും നേരത്തേ നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാൻ തൃക്കാക്കരയിൽ പോകണമെന്നുമാണ് ജോർജ് മറുപടി നൽകിയത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നുപറഞ്ഞ ആൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് ജോർജ് ഫോർട്ട് അസിസ്റ്റന്റ് കമീഷണർ ഷാജിക്ക് കത്തയച്ചത്. ആരോഗ്യ പ്രശ്നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലുമാണ് ചോദ്യം ചെയ്യലിന് വരാൻ വൈകിയതെന്ന് കത്തിൽ പറയുന്നുണ്ട്. സമയവും സ്ഥലവും മുൻകൂട്ടി രേഖാമൂലം അറിയിച്ചാൽ ഉപകാരമാകുമെന്നും പറയുന്നു. എന്നാൽ, ഇനി കോടതിയിൽ കാണാമെന്ന നിലപാടിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.