പുതുപ്പള്ളിയിലേക്ക് കള്ളവോട്ട് ചെയ്യാന്‍ ആരും വരേണ്ടെന്ന് വി.ഡി. സതീശൻ, തൃക്കാക്കരയില്‍ വന്ന അനുഭവമാകുമെന്ന് മുന്നറിയിപ്പ്

കോട്ടയം: കള്ളവോട്ട് ചെയ്യാനായി ആരും പുതുപ്പള്ളിയിലേക്ക് വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരഞ്ഞെടുപ്പിന് എത്താന്‍ സാധിക്കാത്തവരുടെ ലിസ്റ്റ് കൈവശമുണ്ടെന്നും ഇത് പ്രിസൈഡിങ് ഓഫീസറെ ഏല്‍പ്പിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മരിച്ചു പോയവരുടെയും ഒരു കാരണവശാലും തിരഞ്ഞെടുപ്പിന് എത്താന്‍ സാധിക്കാത്തവരുടേയും ലിസ്റ്റ് ഞങ്ങളുടെ കൈയിലുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് പോളിങ് ആരംഭിക്കുന്നതിന് മുമ്പ് 182 ബൂത്തിലും പോളിങ് ഏജന്റുമാര്‍ പ്രിസൈഡിങ് ഓഫീസറെ ഏല്‍പ്പിക്കും. അതുകൊണ്ട് കള്ളവോട്ട് ചെയ്യാന്‍ പുതുപ്പള്ളിയിലേക്ക് ഒരുത്തനും വരണ്ട. വന്നാല്‍ തൃക്കാക്കരയില്‍ വന്നവ​െൻറ അനുഭവമുണ്ടാകും. മരിച്ചു പോയ ആരും എഴുന്നേറ്റു വരണ്ട. ഏതെങ്കിലും ഒരാള്‍ കള്ളവോട്ട് ചെയ്താല്‍ മനസ്സിലാകും. പ്രിസൈഡിങ് ഓഫീസര്‍ക്കും അതി​െൻറ ഉത്തരവാദിത്വമുണ്ടെന്ന് സതീശൻ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറമായി ജാതി-മത ചിന്തകള്‍ക്കതീതമായി യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസം ഞങ്ങള്‍ക്കുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിന് 22 ദിവസങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സി.പി.എം. ജില്ല നേതാക്കളെ വെച്ച് ഉമ്മന്‍ചാണ്ടിയേയും കുടുംബത്തേയും വേട്ടയാടിക്കൊണ്ടുള്ള പ്രചരണ തന്ത്രമാണ് ആരംഭിച്ചത്. അതിനെതിരെ ജനങ്ങളുടെ ഭാഗത്തു നിന്ന് അതിശക്തമായ പ്രതികരണമുണ്ടായപ്പോള്‍ സി.പി.എം. നേതാക്കള്‍ തന്നെ വന്ന് ഇനിയങ്ങനെ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞു. പിന്നീട് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായി വലിയ സൈബര്‍ ആക്രമണമാണ് സി.പി.എമ്മി​െൻറ അറിവോടെ നടന്നത്. പിന്നീട് ഇടുക്കിയില്‍ നിന്നും എം.എം. മണിയെ തന്നെ രംഗത്തിറക്കി ഉമ്മന്‍ചാണ്ടിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചു.

അതേസമയം ഞങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള രാഷ്ട്രീയ പ്രചരണത്തിനു കൂടി വേണ്ടിയാണ് തിരഞ്ഞെടുപ്പിനെ ഉപയോഗിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരായ മാസപ്പടി വിവാദമുള്‍പ്പടെയുള്ള അഴിമതി ആരോപണങ്ങള്‍, ഓണക്കാലത്തുണ്ടായ രൂക്ഷമായ വിലക്കയറ്റം, നികുതിഭീകരത, കാര്‍ഷികമേഖലയോടുള്ള അവഗണന തുടങ്ങിയവ ചര്‍ച്ചക്ക് വിധേയമാക്കി. മുഖ്യമന്ത്രി ഏഴു മാസക്കാലമായി മൗനത്തിലാണ്. പുതുപ്പള്ളിയിൽ പോലും ഇക്കാര്യത്തിൽ മുഖ്യമന്ത്രി വാ തുറന്നില്ലെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

Tags:    
News Summary - Pudupally bye-election campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.