പട്ടയഭൂമിയില്‍ ക്വാറി: മുന്‍ സര്‍ക്കാര്‍ വഴിവിട്ട നീക്കം നടത്തി

തിരുവനന്തപുരം: പട്ടയഭൂമിയില്‍ ചട്ടം ഭേദഗതിചെയ്ത് കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കാന്‍ മുന്‍സര്‍ക്കാര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളുടെ തെളിവുകള്‍ പുറത്ത്. ചട്ടം ഭേദഗതിചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി അന്നത്തെ ലാന്‍ഡ് റവന്യൂ കമീഷണര്‍ എം.സി. മോഹന്‍ദാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് കരടില്‍ അദ്ദേഹം എഴുതിയ വിയോജനക്കുറിപ്പ് ‘മാധ്യമ’ത്തിന് ലഭിച്ചു. ചട്ടം ഭേദഗതി ദൂരവ്യാപകമായ ഫലങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുമെന്ന് കരടില്‍ കമീഷണര്‍ കുറിച്ചു. എന്നാല്‍, ഈ മുന്നറിയിപ്പ് മറികടന്ന് ഭേദഗതി നീക്കവുമായി യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോയി. അതേസമയം, നിയമസഭാതെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ നീക്കം കരട് തയാറാക്കലിലൊതുങ്ങി. യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിടത്തുനിന്ന് തുടങ്ങാനാണ് നിലവിലെ ഇടതുസര്‍ക്കാര്‍ ശ്രമമാരംഭിച്ചിരിക്കുന്നത്.

ഭൂ പതിവ് ചട്ടവും നിയമവുമനുസരിച്ച് പതിച്ചുനല്‍കിയ പട്ടയഭൂമിയില്‍ ഖനനാനുമതി നല്‍കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി ഇറക്കിയ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തപ്പോഴാണ് ചട്ടം ഭേദഗതി ചെയ്യാന്‍ മുന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചത്. ഇതിന്‍െറ ഭാഗമായി 1964ലെ ഭൂ പതിവ് ചട്ടവും 1970ലെ കൃഷിയോഗ്യമായ വനഭൂമി പതിച്ചുനല്‍കല്‍ ചട്ടവും ഭേദഗതി ചെയ്യാന്‍ കരട് തയാറാക്കാന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി. കാര്‍ഷികാവശ്യത്തിന് പതിച്ചുനല്‍കിയ ഭൂമിയിലെ പാറകള്‍ നീക്കംചെയ്യലായിരുന്നു ചട്ടം ഭേദഗതികൊണ്ട് ലക്ഷ്യമിട്ടിരുന്നത്.

1964ലെ ഭൂ പതിവ് ചട്ടം 11(2) (8) പ്രകാരം പാറപുറമ്പോക്കടക്കം വിലയേറിയ ധാതുക്കളുള്ള ഭൂമി പതിച്ചുനല്‍കാനാവില്ല. ചട്ടം ഒമ്പത് (ഒന്ന്) പ്രകാരം പതിച്ചുനല്‍കിയ ഭൂമിയിലെ ധാതുക്കള്‍ സംരക്ഷിച്ചാണ് ഭൂമി അനുവദിക്കുന്നത്. ഈ വ്യവസ്ഥകള്‍തന്നെയാണ് 1970ലെ കൃഷിയോഗ്യമായ വനഭൂമി നല്‍കുമ്പോഴും ഉള്‍പ്പെടുത്തിയത്. ഇതെല്ലാം ചൂണ്ടിക്കാണിച്ചശേഷം ‘പട്ടയഭൂമിയില്‍ ഖനനാനുമതി നല്‍കുന്നത് ഭാവിയില്‍ പ്രകൃതിവിഭവങ്ങള്‍  ചൂഷണംചെയ്യാന്‍ സാധ്യതയുണ്ടെന്ന്’ 2016 ഫെബ്രുവരി 17ന് സര്‍ക്കാറിന് സമര്‍പ്പിച്ച കരടിന്‍െറ ആമുഖത്തില്‍ കമീഷണര്‍ നോട്ട് കുറിച്ചു. 

അതോടൊപ്പം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എഴുതിയ നോട്ടില്‍ 1964ലെ ചട്ടത്തിലെ രണ്ട്, നാല്, എട്ട്, 1970ലെ രണ്ട്, മൂന്ന്, എട്ട് വകുപ്പുകള്‍ ദേദഗതി ചെയ്യുന്നതില്‍ നിയമവകുപ്പാണ് അവസാന തീരുമാനമെടിക്കേണ്ടതെന്നും കമീഷണര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ‘കേരള ഭൂ പതിവ് ചട്ടം ഭേദഗതി- 2016‘ തലക്കെട്ടില്‍ തയാറാക്കിയ കരടില്‍, മുന്‍ ചട്ടത്തിലെ ‘കൃഷിക്ക് മാത്രം’ എന്നത് ‘കൃഷിക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും’ എന്ന് തിരുത്തുകയും ‘ഭൂമി കൃഷിക്ക് ഉപയോഗിക്കുന്നതിന് അവിടത്തെ പാറ ഖനനം ചെയ്തുമാറ്റണ’മെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ചട്ടത്തില്‍ പറയുന്ന ‘കൃഷിക്കും താമസത്തിനും’ എന്നത് ‘കമേഴ്സ്യല്‍, ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കും’ എന്നാക്കിമാറ്റി. ‘1980ന് മുമ്പ് പട്ടയം നല്‍കിയ വനഭൂമിയില്‍ പാറക്കുന്നുകള്‍ ഉള്ളതിനാല്‍ കൃഷിയോഗ്യമല്ല. അത്തരം ഭൂമികള്‍ തരിശായി തുടരുകയാണ്. പട്ടയം ലഭിച്ചവര്‍ക്ക് ഭൂമി ഒരുവര്‍ഷത്തിനകം കൃഷിയോഗ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ പട്ടയം നല്‍കി ഒരു വര്‍ഷത്തിനകം കൃഷി നടത്തണമെന്ന വ്യവസ്ഥ 30 വര്‍ഷകാലയളവായി നീട്ടണമെന്നും’ കരടില്‍ നിര്‍ദേശിച്ചു.

നേരത്തേ ഇത്തരം പട്ടയഭൂമി വാങ്ങിക്കൂട്ടിയവര്‍ കരിങ്കല്‍ ക്വാറികള്‍ക്ക് അനുമതിക്കായി സമീപിച്ചെങ്കിലും നിലവിലെ വ്യവസ്ഥകളനുസരിച്ച് നല്‍കാന്‍ കഴിയില്ളെന്നായിരുന്നു റവന്യൂ വകുപ്പിന്‍െറ നിലപാട്. അതു മറികടക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാറും ചട്ടം ഭേദഗതിക്ക് ശ്രമിക്കുന്നത്.

Tags:    
News Summary - quarry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT