തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒമ്പത് വി.സിമാരുടെ രാജി തേടാൻ രാജ്ഭവൻ നിരത്തിയത് രണ്ടുതരം ചട്ടലംഘനങ്ങൾ. ഒമ്പത് വി.സിമാരുടെ പേരും അവരുടെ നിയമനങ്ങളിലുള്ള പിഴവും പട്ടികയായി നിരത്തിയാണ് രാജിതേടിയുള്ള ഗവർണറുടെ കത്ത്.
വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി മൂന്നുമുതൽ അഞ്ചുവരെ പേരുകളടങ്ങിയ പാനൽ സമർപ്പിക്കണമെന്നാണ് യു.ജി.സി ചട്ടം. ഇതിനുപകരം ഒറ്റപ്പേര് മാത്രം നിർദേശിച്ച നടപടിയിലൂടെ വി.സിയായവരോടും അക്കാദമീഷ്യന്മാരല്ലാത്തവർ അംഗങ്ങളായ സെർച് കമ്മിറ്റിയുടെ ശിപാർശയിൽ വി.സിയായവരോടുമാണ് രാജി തേടിയത്. കേരള വി.സി ഡോ.വി.പി. മഹാദേവൻ പിള്ളയുടെ നിയമനത്തിൽ രണ്ട് പ്രശ്നങ്ങളും ഉണ്ടായതായി ഗവർണറുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. പാനലിന് പകരം ഒരാളുടെ പേര് മാത്രം ശിപാർശ ചെയ്തും അക്കാദമീഷ്യൻ അല്ലാത്ത ചീഫ് സെക്രട്ടറി സെർച് കമ്മിറ്റി അംഗമായിരുന്നതും രാജ്ഭവന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
എം.ജി വി.സി ഡോ. സാബു തോമസിന്റെ നിയമനത്തിലും രണ്ട് പ്രശ്നങ്ങളും രാജ്ഭവന്റെ കത്തിൽ പറയുന്നു. കുസാറ്റ് വി.സി ഡോ. കെ.എൻ. മധുസൂദനന്റെ നിയമനത്തിന് മൂന്ന് പേരുടെ പാനൽ നൽകിയെങ്കിലും ചീഫ് സെക്രട്ടറി സെർച് കമ്മിറ്റി അംഗമായിരുന്നു. ഫിഷറീസ് സർവകലാശാല വി.സി ഡോ.കെ. റിജി ജോണിന്റെ നിയമനത്തിൽ പാനലിന് പകരം ഒറ്റപ്പേര് മാത്രമാണ് സെർച് കമ്മിറ്റി നൽകിയത്. കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ 2017ലെ ആദ്യ നിയമനത്തിന് ഒറ്റപ്പേര് മാത്രം നൽകുകയും ചീഫ് സെക്രട്ടറി സെർച് കമ്മിറ്റി അംഗമാവുകയും ചെയ്തിരുന്നു. സർക്കാർ നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന് 2021 നവംബറിൽ പുനർനിയമനം നൽകിയത്.
സുപ്രീംകോടതി നിയമനം റദ്ദാക്കിയ സാങ്കേതിക സർവകലാശാല വി.സി ഡോ.എം.എസ്. രാജശ്രീയുടെ നിയമനത്തിന് ഒരുപേര് മാത്രമാണ് സമർപ്പിച്ചത്. കാലടി വി.സി ഡോ.എം.വി. നാരായണന്റെ നിയമനത്തിലും ഒരുപേര് മാത്രമാണ് നിർദേശിച്ചത്. കാലിക്കറ്റ് വി.സി ഡോ.എം.കെ. ജയരാജിന്റെ നിയമനത്തിന് മൂന്നുപേരുടെ പാനൽ സമർപ്പിച്ചെങ്കിലും ചീഫ് സെക്രട്ടറി സെർച് കമ്മിറ്റി അംഗമായിരുന്നു.
മലയാളം സർവകലാശാല വി.സി ഡോ. വി. അനിൽകുമാറിന്റെ നിയമനത്തിനായി രണ്ടുപേരടങ്ങിയ പാനലാണ് സമർപ്പിച്ചിരുന്നത്. ഇതിലൊരാൾ പിന്മാറിയതായി സെർച് കമ്മിറ്റി കൺവീനർ പിന്നീട് ചാൻസലറെ അറിയിക്കുകയും അനിൽകുമാറിനെ വി.സിയായി നിയമിക്കുകയുമായിരുന്നു. സെർച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗവുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.