13 ജില്ലകളിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങൾ

കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ 13  ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂർ, ഇടുക്കി, ആലപ്പുഴ, കൊല്ലം, പാലക്കാട്, കണ്ണൂർ,  പത്തനംതിട്ട,  വയനാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതൽ ഒക്ടോബർ 31 വരെയാണ്നിരോധനാജ്ഞ.

സി.ആർ.പി.സി 144 വകുപ്പ് പ്രകാരം ജില്ല കലക്ടർ എസ്. സാംബശിവ റാവുവാണ് കോഴിക്കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അഞ്ചിൽ കൂടുതൽ ആളുകൾ കൂടി നിൽക്കുന്നത് കർശനമായി നിരോധിച്ചു. ഓഫീസുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലും കോവിഡ് മാനദണ്ഡം പാലിച്ച് അഞ്ചിൽ കൂടുതൽ പേർക്ക് ജോലി ചെയ്യാം.

കടകൾക്ക് മുന്നിൽ അഞ്ച് പേർക്കേ നിൽക്കാൻ പറ്റൂ. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പരിപാടികളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം. ആറടി അകലം പാലിക്കണം. ഹാൻഡ് സാനിറ്റൈസർ പരിപാടി സ്ഥലത്ത് സൂക്ഷിക്കണം. ജിംനേഷ്യം, മൈതാനം, ടർഫ് എന്നിവിടങ്ങളിലെ കായിക മത്സരങ്ങൾ പാടില്ല. യോഗ പരിശീലനവും നിരോധിച്ചു. ബീച്ചുകളിലെയും പാർക്കുകളിലെയും ടൂറിസം സെൻ്ററുകളിലെയും പ്രഭാത നടത്തവും സായാഹ്ന നടത്തവും പാടില്ല.

വിവാഹത്തിന് 50ഉം മരണാനന്തര ചടങ്ങുകൾക് 20 ഉം പേർ മാത്രം പങ്കെടുക്കാം. കടകളിലും സ്ഥാപനങ്ങളിൽ സാനിറ്റൈസറും തെർമൽ ഗണ്ണും നിർബന്ധം. ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിലെയോ കടകളിലെയോ ജീവനക്കാർക്ക് കോവിഡ് ലക്ഷണമുണ്ടങ്കിൽ നേരിട്ട് ആശുപത്രിയിൽ പോകരുത്. അതത് പ്രദേശത്തെ മെഡിക്കൽ ഓഫീസറുമായി ഫോണിൽ ബന്ധപ്പെടണം. കോവിഡ് ജാഗ്രത 19 പോർട്ടലിൽ രജിസ്റ്ററും ചെയ്യണം.

സ്ഥാപനങ്ങളിലെ സന്ദർശകരുടെ വിവരം ലഭിക്കാൻ ഈ പോർട്ടലിലെ വിസിറ്റർ രജിസ്റ്റർ നടത്തണം. 20 ൽ കൂടുതൽ പേരുള്ള മീറ്റിങ്ങുകൾ സ്ഥാപനങ്ങൾ ഓൺലൈനായി നടത്തണം. എല്ലാ ജീവനക്കാർക്കും സ്ഥാപനങ്ങൾ രണ്ട് ലെയർ മാസ്കും സാനിറ്റൈസറും നൽകണം. മാസ്ക് എല്ലാ നേരവും ധരിക്കണം. ആശുപത്രി ഒഴികെയുള്ള സ്ഥാപനങ്ങൾ എ.സി പ്രവർത്തിപ്പിക്കരുത്. ഓഫീസുകളിൽ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. ഷോപ്പുകളിൽ 100 ചതുരശ്ര മീറ്ററിൽ 15 പേർ എന്ന നിലയിൽ പ്രവേശിപ്പിക്കാം. അവശ്യ സേവന വിഭാഗത്തിലൊഴികെ കണ്ടയ്ൻമെൻറ് സോണിലുള്ള ജീവനക്കാർ സ്ഥാപനങ്ങളിലെത്തരുത്. എത്തിയാൽ നടപടിയെടുക്കും.

തിരക്കുള്ള മാർക്കറ്റുകളിൽ സാധനങ്ങൾ കയറ്റാനും ഇറക്കാനും ചില നിയന്ത്രണമുണ്ടാകും. കടകൾക്ക് ടോക്കൺ നൽകും. അതാത് തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യം നിയന്ത്രിക്കും. ചന്തകളും ബസ്സ് സ്റ്റാൻ്റുകളും പൊതു സ്ഥലങ്ങളും ദിവസവും അണുവിമുക്തമാക്കും. ഇത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പു വരുത്തണം. കണ്ടയ്ൻമെൻ്റ് സോണുകളിൽ നിലവിലെ നിയന്ത്രണം തുടരും.

കണ്ടെയിന്‍മെൻറ് സോണ്‍ പ്രദേശങ്ങൾക്ക് പുറത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കി കണ്ണൂർ ജില്ല കലക്ടര്‍ ടി.വി. സുഭാഷ് ഉത്തരവിറക്കി. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കണമെണന്ന് ഉത്തരവില്‍ വ്യക്തമാക്കി.

ഒക്ടോബര്‍ രണ്ടിനു മുമ്പ് പ്രഖ്യാപിച്ച പരീക്ഷകള്‍ പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ച് നടത്താം. അതേസമയം, ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത പരീക്ഷകള്‍ക്ക് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ബാങ്കുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവര്‍ത്തിക്കാം.

ബാങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് മുമ്പില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടിനില്‍ക്കുന്ന സ്ഥിതിയുണ്ടാവരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ജനങ്ങള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കി. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.