പെരുംകുളത്തിൽ സഹോദരിമാർ മുങ്ങിത്താഴ്ന്നത് പിതാവിന്‍റെയും കുട്ടികളുടെയും കൺമുന്നിൽ

പാലക്കാട്: കോട്ടോപ്പാടത്ത് പെരുംകുളത്തിൽ സഹോദരിമാർ മുങ്ങിത്താഴ്ന്നത് പിതാവിന്‍റെയും കുട്ടികളുടെയും കൺമുന്നിൽ. കുളം കാണാനും തുണി അലക്കാനുമുള്ള വരവാണ് ദുരന്തമായി മാറിയത്. ബുധനാഴ്ച ഉച്ചക്ക് 1.30ഓടെ പത്തങ്ങെത്ത പെരുംകുളത്തിലായിരുന്നു അപകടം. ഭീമനാട് പത്തംഗത്തെ അക്കര വീട്ടില്‍ റഷീദ്-അസ്മ ദമ്പതികളുടെ മക്കളായ നിഷീദ അസ്‌ന (26), റമീഷ ഷഹനാസ് (23), റിഷാന അല്‍താജ് (18) എന്നിവരാണ് മരിച്ചത്.

നിഷീദയും റമീഷയും ഭര്‍തൃവീട്ടില്‍നിന്ന് കഴിഞ്ഞദിവസമാണ് സ്വന്തം വീട്ടിലേക്ക് വന്നത്. മൂന്ന് സഹോദരിമാരും കുളം കാണാനും തുണികൾ അലക്കാനുമായി കുട്ടികളെയും കൂട്ടിയാണ് വന്നത്. കുളത്തിലിറങ്ങുന്നതിനിടെ റിഷാന അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുസഹോദരിമാരും മുങ്ങിപ്പോവുകയായിരുന്നു.

നിഷീദയുടെ ഏഴ് വയസുകാരനായ മകൻ ഓടിപ്പോയി മാതൃപിതാവ് റഷീദിനെ വിവരമറിയിച്ചു. അദ്ദേഹം ഓടിയെത്തി കുളത്തിലിറങ്ങിയെങ്കിലും മക്കൾ മുങ്ങിത്താഴുന്നത് കണ്ടുനിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. നിലവിളി കേട്ട് സമീപവാസികളും തൊഴിലാളികളും എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് ഫയർഫോഴ്സും എത്തി. മൂവരെയും കരക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Tags:    
News Summary - sisters drowned in Perumkulam in front of their father and children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.