തൊടുപുഴ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ വീടുകളിലെ ജോലിഭാരം ലഘൂകരിക്കാൻ രണ്ടര വർഷം മുമ്പ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 'സ്മാർട്ട് കിച്ചൺ' പദ്ധതി ഇനിയും യാഥാർഥ്യമായില്ല.
പദ്ധതിയിലൂടെ അടുക്കള ഉപകരണങ്ങൾ വാങ്ങാൻ വനിതകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, തുടർനടപടികളില്ലാതെ പദ്ധതി മരവിച്ചു. 2021 ജനുവരിയിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലാണ് സ്മാർട്ട് കിച്ചൺ പദ്ധതി പ്രഖ്യാപിച്ചത്. തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗാർഹിക ജോലികളിൽ ഇവർ അനുഭവിക്കുന്ന ജോലിഭാരം ലഘൂകരിക്കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം. വനിത ശിശുവികസനം ഉൾപ്പെടെ വകുപ്പുകളുമായി ചേർന്ന് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്കായി കെ.എസ്.എഫ്.ഇ സ്മാർട്ട് കിച്ചൺ ചിട്ടികൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഗാർഹികോപകരണ പാക്കേജുകളുടെ വില തവണകളായി അടച്ചുതീർത്താൽ മതി എന്നായിരുന്നു നിർദേശം. പലിശയുടെ മൂന്നിലൊന്ന് വീതം ഗുണഭോക്താവ്, തദ്ദേശഭരണ സ്ഥാപനം, സർക്കാർ എന്നിവ പങ്കിട്ടെടുക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തത്. കഴിഞ്ഞവർഷം ജൂലൈ പത്ത് മുതൽ അപേക്ഷ സ്വീകരിച്ച് തുടങ്ങാനും ഏകദേശ ധാരണയായിരുന്നു.
ആദ്യഘട്ടത്തിൽ അഞ്ച് കോടി വകയിരുത്തിയ പദ്ധതി പിന്നീട് കെ.എസ്.എഫ്.ഇയുടെ സഹകരണത്തോടെ വിപുലീകരിക്കാനായിരുന്നു തീരുമാനം. പ്രഖ്യാപിച്ച് അഞ്ച് മാസത്തിനുശേഷം പദ്ധതിയുടെ രൂപരേഖയും ശിപാർശകളും തയാറാക്കാൻ വനിത ശിശുവികസന വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ധനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ അഡീഷനൽ ചീഫ് സെക്രട്ടറിമാർ, വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരായിരുന്നു സമിതി അംഗങ്ങൾ. സമിതി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതിന്മേൽ തുടർനടപടി ആരംഭിച്ചിട്ടില്ല. പദ്ധതി സംബന്ധിച്ച് തങ്ങൾക്ക് ഇതുവരെ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.