മാങ്ങ മോഷണക്കേസിൽ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിട്ടു

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ മാങ്ങ മോഷണക്കേസിൽ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന പി.വി. ഷിഹാബിനെയാണ് ഇടുക്കി എസ്.പി പിരിച്ചുവിട്ടത്. മോഷണവുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ സസ്​പെൻഡ് ചെയ്തിരുന്നു. സർവിസിലിരിക്കെയും മുമ്പും കേസുകളിൽ പ്രതിയാണെന്നും മാങ്ങ മോഷണവുമായി ബന്ധപ്പെട്ട് ഷിഹാബിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും എസ്.പി പറഞ്ഞു.

പിരിച്ചുവിടാനുള്ള പൊലീസുകാരുടെ പട്ടികയിൽ ഷിഹാബിന്റെ പേരും ഉൾപ്പെട്ടിരുന്നു. പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.പി നോട്ടീസ് നൽകിയിരുന്നു. മാങ്ങ മോഷണത്തിന് പുറമെ മറ്റു രണ്ട് കേസുകളിൽ അച്ചടക്ക നടപടി നേരിട്ടതും പിരിച്ചുവിടാനുള്ള പട്ടികയിൽ ഷിഹാബിന്റെ പേര് വരാൻ കാരണമായിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 28ന് പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഷിഹാബ് കാഞ്ഞിരപ്പള്ളിയിലെ കടയില്‍നിന്ന് മാങ്ങ മോഷ്ടിച്ചത്. കടയുടെ മുന്നില്‍വെച്ചിരുന്ന പെട്ടിയില്‍നിന്ന് ഇയാള്‍ മാങ്ങകള്‍ മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യവും പുറത്തുവന്നിരുന്നു. 600 രൂപ വിലവരുന്ന 10 കിലോ മാങ്ങ നഷ്ടപ്പെട്ടെന്നായിരുന്നു കടയുടമയുടെ പരാതി. മോഷണത്തിന് കേസെടുത്തെങ്കിലും പിന്നീട് കടക്കാരന്‍ പരാതിയില്ലെന്ന് അറിയിച്ചതോടെ കോടതി കേസ് ഒത്തുതീർപ്പാക്കിയിരുന്നു.

Tags:    
News Summary - The policeman accused in the mango theft case has been dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.