തൊടുപുഴ: അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി കോടനാട്ടേക്ക് മാറ്റുന്നത് വിലക്കിയ ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചതോടെ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിൽ.
സാറ്റലൈറ്റ് റേഡിയോ കോളർ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങിയതിന് പിന്നാലെയാണ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലേക്ക് മാറുന്നത്. ദൗത്യം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലെ ജനങ്ങൾക്കിടയിൽ ആശങ്കയും അതൃപ്തിയും ശക്തമാണ്.
അരിക്കൊമ്പനെ കോടനാട്ടെ കൂട്ടിലടക്കുന്നത് വിലക്കിയ ഹൈകോടതി, വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ നിർദേശിച്ചിരുന്നു. ഇതിനെതിരായ ഹരജി പരിഗണിക്കവെ പുതിയ സ്ഥലം ഒരാഴ്ചക്കകം കണ്ടെത്താനും സാധ്യമായില്ലെങ്കിൽ പറമ്പിക്കുളത്തേക്ക് മാറ്റാനുമാണ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്.
മറ്റൊരു സ്ഥലം കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് കോടനാട്ടേക്ക് മാറ്റുന്നതിനുള്ള വിലക്ക് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുന്നത്. ആനയെ കോടനാട്ടെ കൂട്ടിലേക്ക് മാറ്റുന്നതിന് അനുകൂലമായ വിധി നേടിയെടുക്കുകയാണ് ലക്ഷ്യം. ഇതോടെ, ദൗത്യം ഇനിയും നീളുമെന്ന് ഉറപ്പായി.
ആനയെ ഇടുക്കിയിൽനിന്ന് മാറ്റുന്നതിനുള്ള ഒരുക്കം ഭൂരിഭാഗവും വനം വകുപ്പ് ഇതിനകം പൂർത്തിയാക്കി. അസമിൽനിന്ന് റേഡിയോ കോളർ എത്തിക്കുക എന്നതുകൂടിയാണ് പ്രധാനമായും അവശേഷിക്കുന്നത്. രണ്ട് ദിവസത്തിനകം റേഡിയോ കോളർ ഇടുക്കിയിൽ എത്തുമെന്നാണ് കരുതുന്നത്.
ദൗത്യസംഘവും കുങ്കിയാനകളും അനിശ്ചിതമായി മൂന്നാറിൽ തുടരുന്നതും വനം വകുപ്പിന് ബാധ്യതയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇതിനകം 10 ലക്ഷത്തോളം രൂപ ചെലവഴിച്ചുകഴിഞ്ഞു. ആദ്യ കുങ്കിയാന സ്ഥലത്തെത്തിയിട്ട് മൂന്നാഴ്ചയിലധികമായി. സിമന്റ് പാലത്തെ സ്വകാര്യ എസ്റ്റേറ്റിന്റെ കെട്ടിടങ്ങളിലും സ്ഥലത്തുമാണ് കുങ്കിയാനകളെയും ജീവനക്കാരെയും പാർപ്പിച്ചിട്ടുള്ളത്.
രണ്ട് ദിവസത്തിനകം പൂർത്തിയാകുമെന്ന് പറഞ്ഞ ദൗത്യം നീണ്ടുപോകുന്നത് എസ്റ്റേറ്റ് അധികൃതരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുങ്കിയാനകളുടെ ക്യാമ്പ് ശാന്തമ്പാറയിലെ ഗൂഡമ്പാറ എസ്റ്റേറ്റിലേക്ക് മാറ്റാനും ആലോചനയുണ്ട്.
ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ അരിക്കൊമ്പനെ ഉടൻ ഇടുക്കിയിൽനിന്ന് മാറ്റുമെന്ന വിശ്വാസത്തിലാണ് ശാന്തമ്പാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ആരംഭിച്ച പ്രതിഷേധം പിൻവലിച്ചത്. എന്നാൽ, നടപടികൾ അനന്തമായി നീളുകയാണെങ്കിൽ പ്രതിഷേധ പരിപാടികൾ കൂടുതൽ ശക്തമായി പുനരാരംഭിക്കുമെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.