കോഴിക്കോട്: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ച മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് സമർപ്പിച്ചു. 2021 ഏപ്രിലിൽ ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽനിന്ന് 47.3 ലക്ഷം രൂപ വിജിലൻസ് കണ്ടെടുത്തിരുന്നു. പണം ലീഗ് മണ്ഡലം കമ്മിറ്റികളിൽ നിന്നടക്കം പിരിച്ചെടുത്തതാണെന്നും തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് ഷാജി നൽകിയ അപേക്ഷ കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി തള്ളുകയും ചെയ്തു.
പാർട്ടിയുടെ ബൂത്ത് കമ്മിറ്റികളിൽനിന്നു കിട്ടിയ തെരഞ്ഞെടുപ്പ് ഫണ്ടാണ് പിടികൂടിയതെന്നതടക്കമുള്ള ഷാജിയുടെ വാദത്തിൽ വൈരുധ്യമുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിടികൂടിയ പണം ഷാജി തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കണക്കുകളിൽപെടുന്നില്ലെന്ന കാര്യമടക്കം കണ്ടെത്തിയാണ് കോടതി ഹരജി തള്ളിയത്.
തെരഞ്ഞെടുപ്പിൽ സംഭാവന സ്വീകരിക്കാനുള്ള ചട്ടങ്ങൾ ഷാജി ലംഘിച്ചെന്ന് കണ്ടെത്തിയതായി വിജിലൻസ് റിപ്പോർട്ടിലുള്ളതായാണ് വിവരം. 10,000 രൂപയിലധികമുള്ള സംഭാവനകൾ സ്ഥാനാർഥി ചെക്കായോ ഡ്രാഫ്റ്റായോ അക്കൗണ്ട് വഴിയോ സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാൽ, ഷാജി ഹാജരാക്കിയ രേഖകളിൽ 15,000 രൂപയും 20,000 രൂപയുമൊക്കെ രസീത് നൽകി സ്വീകരിച്ചതായി കാണുന്നു. ദിവസേനയുള്ള കണക്കുകളുടെ പുസ്തകത്തിൽ തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പ് 2021 ഏപ്രിൽ മൂന്നുവരെ 30,000 രൂപ മാത്രമേ രസീത് വഴി കിട്ടിയിട്ടുള്ളൂവെന്ന് വ്യക്തമാണെന്നും വിജിലൻസ് പറയുന്നു.
ഷാജി ഹാജരാക്കിയ രസീതുകളിൽ മിക്കതും 2021 ഏപ്രിൽ നാല്, അഞ്ച്, ഏഴ്, എട്ട് എന്നീ തീയതികളിലാണെന്നാണ് പറയുന്നത്. എന്നാൽ, ഇവയൊന്നും ദിവസേനയുള്ള കണക്കിലോ കാഷ് രജിസ്റ്ററിലോ ചേർത്തിട്ടില്ല. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പിനായി പ്രത്യേക അക്കൗണ്ട് വേണം. ഷാജി അഴീക്കോട് സർവിസ് സഹകരണ ബാങ്കിൽ തുടങ്ങിയ അക്കൗണ്ടിൽ അദ്ദേഹം പണമായി സ്വീകരിച്ചെന്ന് അവകാശപ്പെടുന്ന തുകയുടെ കണക്കൊന്നും വന്നതായും കാണുന്നില്ല.
ഷാജിയുടെ ദിവസേനയുള്ള പണമിടപാടുകളുടെ കണക്ക് പിടിച്ചെടുത്തതിനെപ്പറ്റി നേരത്തേ തെരഞ്ഞെടുപ്പ് കമീഷൻ വിജിലൻസിനോട് വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണത്തിന്റെ ഭാഗമായി കൂടിയാണ് വിജിലൻസിന്റെ പുതിയ റിപ്പോർട്ട്. ഷാജിയിൽനിന്ന് പിടിച്ചെടുത്ത 47.3 ലക്ഷം രൂപ സർക്കാറിലേക്ക് കണ്ടുകെട്ടാൻ കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.