ദിവസങ്ങൾക്ക് മുമ്പ് രാത്രി വൈറ്റില മേൽപാലം തുറന്നുകൊടുത്തപ്പോൾ ഉണ്ടായ ഗതാഗതക്കുരുക്ക്

വൈറ്റില മേല്‍പ്പാലം ഉദ്ഘാടന ചടങ്ങിൽ വീ ഫോര്‍ കൊച്ചി പ്രവര്‍ത്തകർക്ക് രൂക്ഷ വിമർശനം

കൊച്ചി: വൈറ്റില മേല്‍പ്പാലത്തിൻരെ ഉദ്ഘാടന ചടങ്ങില്‍ വീ ഫോര്‍ കൊച്ചി പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും. വൈറ്റില മേല്‍പ്പാലത്തിൻെറ ഔദ്യോഗിക ഉദ്ഘാടനത്തിനു മുന്‍പ് പാലം തുറന്നു കൊടുത്തതിനെതിരെയായിരുന്നു വിമർശനം.

പാലം നിര്‍മ്മാണം ഫണ്ടില്ലാതെ മുടങ്ങിയപ്പോഴോ മറ്റ് പ്രതിസന്ധിഘട്ടങ്ങളിലോ ഇവരെ കാണാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിയുടെ സന്ദര്‍ഭത്തിലും ഇവരെ കണ്ടില്ല. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ഇത്തരമൊരു സംരംഭം പൂര്‍ത്തീകരിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പ്രശസ്തി നേടാനിറങ്ങിയതാണവര്‍. ചെറിയൊരു ആള്‍ക്കൂട്ടം മാത്രമാണിത്. ഇവരെ ജനം തിരിച്ചറിയണം. നമ്മുടെ നാട് അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും പ്രോത്സാഹനം നല്‍കേണ്ടതില്ല -മുഖ്യമന്ത്രി പറഞ്ഞു.

വൈറ്റില മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ട് തുറന്നു കൊടുക്കാതെ വെച്ചു താമസിപ്പിക്കുന്നുവെന്നത് ആരോപണം അടിസ്ഥാന രഹിതമാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. നാടിന്റെ ശത്രുക്കളാണവര്‍. നാടിൻെറ വഞ്ചകരാണവര്‍. ഓരോ വകുപ്പിനും അവരുടേതായ പ്രവര്‍ത്തന രീതിയുണ്ട്. ആരോപണമുന്നയിക്കുന്നവര്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണ്. കൊച്ചിയില്‍ മാത്രമുള്ള ചില പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയ സംഘങ്ങളാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്നത്. ഒരു സര്‍ക്കാരിനെതിരേയും ഇങ്ങനെ ചെയ്യാന്‍ പാടില്ല -മന്ത്രി പറഞ്ഞു.

കൊച്ചിക്കാര്‍ക്കു വേണ്ടി സംസാരിക്കേണ്ടത് കൊച്ചി കോര്‍പ്പറേഷനും ജനപ്രതിനിധികളുമാണ്. വീ ഫോര്‍ കൊച്ചിയല്ല വീ ഫോര്‍ അസ് ആണിത്. സ്വന്തം താല്‍പര്യത്തിനു വേണ്ടിയാണിവരുടെ പ്രവര്‍ത്തനം. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രിക്കു വേണ്ടി കാത്തിരിക്കുകയാണിപ്പോള്‍ എന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT