ആഗ്രഹമുണ്ടെങ്കിൽ എന്തും എത്തിപ്പിടിക്കാനാകും, അവിടെ നമുക്ക് നമ്മൾ തന്നെ നിശ്ചയിച്ച അതിരുകൾ ഭേദിച്ച് വിജയത്തിന്റെ ചിറകിലേറി പറക്കാനുമാകും. ആത്മവിശ്വാസം നൽകിയ വിജയ കഥ പങ്കുവെക്കുകയാണ് അബൂദബി എയർപോർട്ടുകളുടെ കോർപ്പറേറ്റ് ബ്രാൻഡിങ്, മാർക്കറ്റിങ്, കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ഹുദ അൽ ഷംസി എന്ന ഇമാറാത്തി യുവതി.
ജീവിതത്തിലൊരു ലക്ഷ്യമുണ്ടായിരിക്കണമെന്നത് അനിവാര്യമാണെന്ന് ഹുദ പറയുന്നു. 15 വയസ്സ് മുതൽ സമ്പാദിക്കാൻ തുടങ്ങിയ ഹുദ ഓരോ ദിവസവും ജീവിതത്തിൽ തനിക്ക് എന്ത് പോസിറ്റീവ് മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് ചിന്തിക്കാറുള്ളത്. 2019ലാണ് അബൂദബി എയർപ്പോർട്ടിന്റെ ഭാഗമാവുന്നത്.
അന്നുമുതൽ എയർപ്പോർട്ടിന്റെ ബ്രാൻഡ് ഡെവലപ്മെന്റ്, മാസ് കമ്മ്യൂണിക്കേഷൻ, കോർപ്പറേറ്റ് സ്ട്രാറ്റജി, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങി വിവിധ മേഖലകളിൽ ഹുദ മാറ്റം കൊണ്ട് വരാൻ മുൻൈകയെടുത്തിട്ടുണ്ട്. വ്യോമയാനം ഒരു ചെറിയ മേഖല മാത്രമാണെന്ന് ആളുകൾ കരുതുന്നു. പക്ഷേ, അത് അവിശ്വസനീയമാംവിധം വലുതാണെന്നും സമ്പദ് വ്യവസ്ഥയ്ക്ക് നിരവധി തലങ്ങളിൽ സംഭാവന ചെയ്യുന്നതുമാണെന്നും ഹുദ പറയുന്നു.
ഹുദയുടെ മാതാവ് ബ്രിട്ടീഷുകാരിയും പിതാവ് ഇമാറാത്തിയുമാണ്. കുടുംബം തനിക്കും സഹോദരങ്ങൾക്കും എപ്പോഴും പിന്തുണ നൽകിയിട്ടുണ്ടെന്നും അവരുടെ പിന്തുണകൊണ്ടാണ് സാമ്പത്തികമായി സ്വതന്ത്രയാവാൻ കഴിഞ്ഞതെന്നും ഹുദ പറയുന്നു. തന്നേക്കാൾ 10 മിനിറ്റ് മൂത്ത ഇരട്ട സഹോദരിയും ഇളയ സഹോദരനും സഹോദരിയുമാണ് ഹുദക്കുള്ളത്. കുടുംബത്തിലെ ഭൂരിഭാഗവും വ്യോമയാന മേഖലയിൽ ജോലി ചെയ്യുന്നവരായതിനാൽ വ്യോമയാന കുടുംബമായാണ് അറിയപ്പെടുന്നത്.
തന്റെ രണ്ട് മക്കൾക്കും തന്റേതിനു സമാനമായ ബാല്യം ലഭിക്കാൻ പിന്തുണകളൊക്കെ കൊടുത്താണ് വളർത്തുന്നത്. സ്ത്രീകളെ മുന്നോട്ട് നയിക്കാൻ യു.എ.ഇ ഗസർക്കാരിൽ നിന്ന് വളരെയധികം പ്രോത്സാഹനവും ലഭിക്കുന്നുണ്ടെന്നും സ്ത്രീകൾ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നും ക്ഷമയോടെ പ്രവർത്തിക്കുന്നതെന്തും വിജയത്തിലെത്തുമെന്നു ഹുദ അൽ ഷംസി പറയുന്നു.
ജോലിക്കിടയിലും കുടുംബത്തിനും പ്രാധാന്യം നൽകുന്നയാളാണ് ഹുദ. ആറും ഏഴും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. ഒഴുവു സമയങ്ങൾ കുട്ടികളോടൊപ്പം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും ലോകത്തിന്റെ പല നഗരങ്ങൾ ചുറ്റിക്കാണാനും പുതിയ ആളുകളെ കണ്ടുമുട്ടാനും സംസ്കാരങ്ങൾ കണ്ടെത്താനും വ്യത്യസ്ത പാചക രീതികൾ പരീക്ഷിക്കാനും ഇഷ്ടപ്പെടുന്നയാളാണ് ഹുദ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.