ദോഹ: സമൂഹ മാധ്യമത്തിലൂടെ ആരാധകരെ പ്രകോപിപ്പിച്ച സംഭവത്തിൽ ഖത്തർ ദേശീയ ടീമിലെ സ്റ്റാർ ഡിഫൻഡർ അബ്ദുൽ കരീം ഹസനെതിരെ സസ്പെൻഷനടക്കം കടുത്ത നടപടികളുമായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ. അബ്ദുൽ കരീം ഹസനെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്യാനും നടപടികളുടെ ഭാഗമായി രണ്ട് ലക്ഷം റിയാൽ പിഴ ചുമത്താനും 50 ശതമാനം ശമ്പളം വെട്ടിക്കുറക്കാനും ക്യു.എഫ്.എ അച്ചടക്കസമിതി തീരുമാനിച്ചിട്ടുണ്ട്.
സ്നാപ്ചാറ്റിലൂടെ ആരാധകരെ പ്രകോപിപ്പിച്ച സംഭവത്തിൽ താരത്തിനെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ക്യു.എഫ്.എ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി അൽകാസ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
സമൂഹ മാധ്യമത്തിലൂടെയുള്ള വാക്പോരിനെ തുടർന്നാണ് താരത്തിനെതിരെ അച്ചടക്കനടപടിയെന്ന് അറബ് മാധ്യമവൃത്തങ്ങളും വ്യക്തമാക്കുന്നു. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ മൂന്നു മത്സരങ്ങളും തോറ്റ് ആതിഥേയരായ ഖത്തർ ടീം പുറത്തായപ്പോൾ താരത്തിന്റെ സ്നാപ്പിനെ ആരാധകൻ വിമർശിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ‘വിശ്രമിക്കൂ, ഇത് യുദ്ധമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ’ എന്നായിരുന്നു ആരാധകനെതിരെ താരത്തിന്റെ മറുപടി.
ഇതോടെ, ആരാധകർ ഒന്നടങ്കം താരത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടർന്ന് താരത്തിന്റെ അച്ചടക്ക ലംഘനത്തിനെതിരെ അൽസദ്ദ് ക്ലബ് ഡിസംബർ 21ന് നടപടി സ്വീകരിക്കുകയും ക്ലബിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന കാലയളവിലേക്കുള്ള ടീമിന്റെ ലക്ഷ്യങ്ങളും പദ്ധതികളുമായി താരത്തിന്റെ വീക്ഷണം പൊരുത്തപ്പെടാത്തതാണ് നടപടിക്ക് കാരണമെന്ന് അൽസദ്ദ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അബ്ദുൽ കരീം ഹസനെ കൂടാതെ ദേശീയ ടീമംഗങ്ങളായ ബസ്സാം അൽ റാവിക്കും മുഹമ്മദ് വഅ്ദിനുമെതിരെയും സമാനമായ അച്ചടക്കനടപടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവർക്കും ശക്തമായ താക്കീത് നൽകിയതോടൊപ്പം രണ്ട് താരങ്ങളുടെയും ശമ്പളം 50 ശതമാനമായി വെട്ടിക്കുറക്കുകയും ചെയ്തു. അൽ റാവിക്ക് ലക്ഷം റിയാലും വഅ്ദിന് 50000 റിയാലും പിഴ ചുമത്തിയതായും ക്യു.എഫ്.എ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. അച്ചടക്കലംഘനത്തെ തുടർന്ന് അബ്ദുൽ കരീം ഹസനെതിരെ അധികൃതർ നേരത്തേയും നടപടി സ്വീകരിച്ചിരുന്നു.
ഖത്തറിലെ പ്രമുഖ താരങ്ങളിലൊരാളാണ് അബ്ദുൽ കരീം ഹസൻ. 2018ൽ ഏഷ്യയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഹസൻ ഇക്കഴിഞ്ഞ ലോകകപ്പിൽ ഖത്തറിനുവേണ്ടി കളത്തിലിറങ്ങിയിരുന്നു. 2019ലെ ഏഷ്യൻ കപ്പ് കിരീടം ഉൾപ്പെടെ ഖത്തർ ദേശീയ ടീമിനൊപ്പം നിരവധി നേട്ടങ്ങളിൽ പങ്കാളിയായിരുന്നു. കഴിഞ്ഞ സീസൺ ഉൾപ്പെടെ അൽ സദ്ദിനൊപ്പം ഖത്തർ സ്റ്റാർസ് ലീഗിൽ പലതവണ കിരീടനേട്ടത്തിൽ പങ്കാളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.