ഫുട്ബാളിൽ വണ്ടർ ഗോളുകൾ ഒരുപാടുണ്ടാവാറുണ്ട്. സ്വന്തം പാദത്തിൽ നിന്നും വാരകൾക്കലെ നിന്നുമെല്ലാം ഗോളാക്കി ചരിത്രം തീർത്തവർ.
എന്നാൽ, ഗോൾ ടെച്ച് സമയത്ത് തന്നെ നേരിട്ട് ഗോളാക്കിയത് കേട്ടുകേൾവിയില്ലാത്ത കാര്യമാവും. അത്തരമൊരു ഗോൾ യുവേഫ നാഷൻസ് ലീഗിൽ സംഭവിച്ചു. അൽബേനിയ കാസാകിസ്ഥാൻ മത്സരത്തിലായിരുന്നു ഇത്.
മത്സരത്തിൽ 3-1ന് അൽബേനിയ ജയിച്ചെങ്കിലും കസാകിസ്ഥാനായി എയ്ബൽ അബികൻ നേടിയ ഗോളിൽ എതിർ ടീമിൻെറ ജയം തീർത്തും നിറം മങ്ങിപ്പോയി.
23ാം മിനിറ്റിലാണ് സംഭവം. അഡ്രിയാൻ ഇസ്മാലി അൽബേനിയക്കായി രണ്ടാം ഗോൾ നേടിയ സമയം. കസാകിസ്ഥാനെതിരെ ജയം അരക്കിട്ടുറപ്പിക്കാനായതിൻെറ ആഹ്ലാദത്തിലായിരുന്നു അൽബേനിയൻ താരങ്ങൾ. അൽബേനിയൻ ഗോളി എട്രിറ്റ് ബെറിഷ നിലം മറന്ന് ആഹ്ലാദിച്ചു. ഇപ്പുറത്ത് കാസാകിസ്താൻ താരങ്ങൾ ഗോൾ ടച്ചിന് ഒരുങ്ങി നിന്നതൊന്നും അൽബേനിയൻ ഗോളി കണ്ടില്ല.
എതിർ ഗോളി പൊസിഷൻ തെറ്റി നിൽക്കുന്നത് കാസാകിസ്താൻ താരം എയ്ബൽ അബികൻെറ ശ്രദ്ധയിൽ പെട്ടിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. ആദ്യ ടച്ചിൽ തന്നെ താരം കണ്ണും പൂട്ടി അടിച്ചു. പിന്നെ സംഭവിച്ചത് കേരളത്തിലെ സെവൻസ് ഫുട്ബാളിലേതു പോലെ ഒരു ഗോൾ. പന്ത് അൽബേനിയൻ ഗോൾ കീപ്പറെ വെട്ടിച്ച് വലയിൽ.
കളി തോറ്റെങ്കിലും വണ്ടർ ഗോളിൻെറ ത്രില്ലിലാണ് കാസാകിസ്താൻ ആരാധകർ. ഈ മത്സരം വിലയിരുത്താൻ എത്തിയ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ഇതിഹാസം റോയ് കീൻ, ആ ഗോൾ കീപ്പറെ 'സ്റ്റുപിഡ്' എന്നാണ് വിശേഷിപ്പിച്ചത്. അയാൾ ഇനി ഗ്ലൗ അണിയാതിരിക്കുന്നതാവും നല്ലതെന്നും കളി ചർച്ചയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.