കളിയഴകിന്റെ വശ്യത വാഴുന്ന അപൂർവ നിമിഷങ്ങൾ ഏതു മത്സരത്തിലെയും കാഴ്ചയാകും. എന്നാൽ, സ്കോട്ടിഷ് ലീഗിൽ കഴിഞ്ഞ ദിവസം പിറന്ന അത്യപൂർവ ഗോളിനു പിറകെയാണിപ്പോൾ സോക്കർ ലോകം. സ്വന്തം ഹാഫിൽനിന്ന് നീട്ടിയടിച്ച പന്ത് ഏറെ ദൂരം സഞ്ചരിച്ച് എതിർവലയിൽ പതിക്കുമ്പോൾ ഗോളിയോ ടീമംഗങ്ങളോ പോയിട്ട്, ഗാലറി പോലും ഗോൾ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, വലതുമൂലയിൽ എതിർഗോളിക്ക് ചെറിയ പഴുതുപോലും നൽകാതെയായിരുന്നു വണ്ടർ ഗോൾ.
സ്കോട്ടിഷ് ലീഗിൽ ഹാർട്ട് ീഓഫ് മിഡ്ലോത്തിയനും ഡണ്ടീ യുനൈറ്റഡും തമ്മിലായിരുന്നു മത്സരം. ഹാർട്സ് ബോക്സിലെത്തിയ പന്ത് പ്രതിരോധനിര ക്ലിയർ ചെയ്തതിനൊടുവിൽ സ്റ്റീഫൻ ഹംഫ്രീസിന്റെ കാലുകളിലെത്തുന്നു. അതിവേഗം കുതിച്ച താരം ഒന്നുരണ്ടു പേരെ ഡ്രിബ്ൾ ചെയ്തു കടന്ന് മൈതാന മധ്യത്തിലെത്തും മുമ്പ് നോക്കുമ്പോൾ എതിർ ഗോളി മാർക് ബ്രിഗിറ്റി മുന്നോട്ടുകയറിയ നിലയിൽ. പിന്നീടൊന്നും ആലോചിക്കാതെ ഹംഫ്രിസ് പായിച്ച ലോങ് റേഞ്ചർ മൂളിവരുന്നത് കണ്ട യുനൈറ്റഡ് ഗോളി ഓടിയെത്തിയെങ്കിലും അതിനുമുമ്പ് എല്ലാം പൂർത്തിയായിരുന്നു. പരീക്ഷണം പാളുമെന്ന് കമെന്റേറ്റർമാരുടെ വാക്കുകൾ പൂർത്തിയാകുംമുമ്പായിരുന്നു ഗോൾ.
രണ്ടാം പകുതിയിൽ പകരക്കാരനായാണ് ഹംഫ്രീസ് എത്തിയിരുന്നത്. താരത്തിന്റെ മികവിൽ ടീം കളി ജയിക്കുകയും ചെയ്തു.
‘കാലിൽനിന്ന് പുറപ്പെട്ടപ്പോഴാണ് എനിക്ക് തോന്നിയത്: ഒരു അവസരമാണല്ലോ മുന്നിൽ’’- ഹംഫ്രി ഇത്രയൊക്കെയേ പറയാനുണ്ടായിരുന്നുള്ളൂ... എന്നാൽ, സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.