അനന്തു, റെക്കോഡുകളുടെ രാജകുമാരന്‍

കോഴിക്കോട്: സംസ്ഥാന മീറ്റില്‍ റെക്കോഡിലേക്ക് ചാടാന്‍ കഴിയാതിരുന്ന അനന്തു അതേ ജംപിങ് പിറ്റില്‍ കുതിച്ചുചാടിയത് ദേശീയ റെക്കോഡിലേക്ക്. പങ്കെടുത്ത മൂന്ന് ദേശീയ സ്കൂള്‍ മീറ്റുകളിലും റെക്കോഡ് പ്രകടനവുമായി അജയ്യനായി മുന്നേറുകയാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ പത്താംക്ളാസ് വിദ്യാര്‍ഥിയായ കെ.എസ്. അനന്തു. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഹൈജംപിലാണ് അനന്തു 2.08 മീറ്ററിന്‍െറ പുതിയ ദേശീയ റെക്കോഡ് കുറിച്ചത്.

കഴിഞ്ഞവര്‍ഷം റാഞ്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ 2.07 മീറ്റര്‍ ചാടിയിരുന്നെങ്കിലും ഇതേഉയരം ആദ്യ അവസരത്തില്‍ ചാടിയ ഡല്‍ഹിയുടെ തേജസ്വിന്‍ ശങ്കറിന്‍െറ പേരിലായിരുന്നു ദേശീയ റെക്കോഡ് രേഖപ്പെടുത്തിയിരുന്നത്. റാഞ്ചിയില്‍ 2.07 മീറ്റര്‍ ചാടിയിട്ടും നൂലിഴക്ക് നഷ്ടമായ സ്വര്‍ണവും റെക്കോഡും 2.08 മീറ്റര്‍ എന്ന കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സുമായി ഇത്തവണ അനന്തു തിരിച്ചുപിടിച്ചു. 2013ല്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 1.89 ചാടി അനന്തു റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു. അതേവര്‍ഷം ദേശീയ സ്കൂള്‍ കായികമേളയിലും 1.89 മീറ്ററിന്‍െറ ദേശീയ റെക്കോഡ് അനന്തു കുറിച്ചു. 2014ല്‍ ഡല്‍ഹിയുടെ ഷാനവാസ് ഖാന്‍ 1.97 ചാടി അനന്തുവിന്‍െറ ഈ റെക്കോഡ് മറികടന്നിരുന്നു.

1.97 മീറ്റര്‍ ചാടിയ ഷാനവാസിന് ഇത്തവണ വെള്ളി മാത്രമേ നേടാനായുള്ളൂ. ഇക്കഴിഞ്ഞ സംസ്ഥാന മീറ്റില്‍, 2011ല്‍ ശ്രീകൃഷ്ണ സ്കൂളിലെ തന്നെ ശ്രീനിത്ത് മോഹന്‍ കുറിച്ച 2.06 മീറ്ററിന്‍െറ റെക്കോഡ് അനന്തു മറികടക്കുമെന്ന് കരുതിയിരുന്നെങ്കിലും 1.97 മീറ്റര്‍ മാത്രമായിരുന്നു അനന്തുവിന് ചാടാനായത്. അഞ്ചാം ക്ളാസ് മുതല്‍ സി.എം. നെല്‍സണ് കീഴിലാണ് പരിശീലനം. ഗുരുവായൂര്‍ കുരുവല്ലി കെ.ആര്‍. ശശിയുടെയും നിഷയുടെയും മകനാണ് അനന്തു. 1.91 മീറ്റര്‍ ചാടിയ കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലെ റിജു വര്‍ഗീസിനാണ് ഈയിനത്തില്‍ വെങ്കലം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.