ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു; ഇന്ദർജിത് സിങ് ഒളിമ്പിക്സിനില്ല

ന്യൂഡല്‍ഹി: ഉത്തേജക വിവാദത്തില്‍ കുരുങ്ങിയ ഇന്ത്യന്‍ ഷോട്ട്പുട്ട് താരം ഇന്ദര്‍ജീത് സിങ് ‘ബി’ സാമ്പ്ള്‍ പരിശോധനയിലും പരാജയപ്പെട്ടതിനു പിന്നാലെ റിയോയിലേക്കുള്ള വഴിമുടങ്ങി. ജൂലൈ അവസാന വാരം പുറത്തുവന്ന ‘എ’ സാമ്പ്ള്‍ പരിശോധനയില്‍ പരാജയപ്പെട്ടതിനു പിന്നാലെ താരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ‘ബി’ സാമ്പ്ളും എതിരായതോടെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) അച്ചടക്ക സമിതിക്കു മുമ്പാകെ ഹാജരാവാന്‍ താരത്തിന് നിര്‍ദേശം നല്‍കി. ഇന്ദര്‍ജീത്തിന്‍െറ കൂടി വിശദീകരണം കേട്ട ശേഷം വിലക്ക് സംബന്ധിച്ച കാര്യം തീരുമാനിക്കും.
ജൂണ്‍ 22ന് ശേഖരിച്ച സാമ്പ്ളിന്‍െറ പരിശോധനാ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നിരോധിച്ച മരുന്നുകള്‍ ഉപയോഗിച്ചതായി കണ്ടത്തെിയാല്‍ നാലുവര്‍ഷം വരെ വിലക്കനുഭവിക്കേണ്ടിവരും.

നേരത്തെ ഉത്തേജക വിവാദത്തില്‍ കുരുങ്ങിയ ഗുസ്തി താരം നര്‍സിങ് യാദവ് നീണ്ട വിചാരണകള്‍ക്കും വിവാദത്തിനുമൊടുവില്‍ കുറ്റമുക്തനാക്കപ്പെട്ടതിനു പിന്നാലെയാണ് ഇന്ദര്‍ജീത്തിന്‍െറ കുരുക്ക് മുറുകിയത്. മറ്റാരുടെയോ ചതിയില്‍പ്പെട്ടുവെന്ന നര്‍സിങ്ങിന്‍െറ വാദം നാഡ സമിതി അംഗീകരിക്കുകയായിരുന്നു.

സര്‍ക്കാറും ഗുസ്തി ഫെഡറേഷനും പിന്തുണച്ചത് നര്‍സിങ്ങിന് അനുകൂലമായി. എന്നാല്‍, തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് പറഞ്ഞ ഇന്ദര്‍ജീത് സിങ്ങിന് ആരുടെയും പിന്തുണ ലഭിച്ചിട്ടില്ളെന്നത് തിരിച്ചടിയാവും. ഒളിമ്പിക്സ് നഷ്ടപ്പെടുന്നതിനൊപ്പം താരം വിലക്കും നേരിടേണ്ടിവരും.
2015 മേയില്‍ ഒളിമ്പിക്സ് യോഗ്യത നേടിയ ഇന്ദര്‍ജീത് ഈ വര്‍ഷാദ്യം അമേരിക്കയില്‍ പരിശീലനത്തിലായിരുന്നു. ദേശീയ ക്യാമ്പില്‍ നില്‍ക്കാതെ സ്വന്തം കോച്ചിന് കീഴിലായിരുന്നു പരിശീലനം. ഇതിന്‍െറ പേരില്‍ തനിക്ക് ശത്രുക്കളുള്ളതായും താരം ആരോപിക്കുന്നു. ‘എനിക്കെതിരെ കാര്യമായ ഗൂഢാലോചനയുണ്ട്. സാമ്പ്ളിലും കൃത്രിമം നടന്നു’ -ഇന്ദര്‍ജീത് പറഞ്ഞു. 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 19.63 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടിയ താരം, കഴിഞ്ഞ വര്‍ഷം നടന്ന വുഹാന്‍ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 20.41 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണമണിഞ്ഞിരുന്നു.

മംഗലാപുരത്ത് നടന്ന ഫെഡറേഷന്‍ കപ്പില്‍  20.65 മീറ്റര്‍ എറിഞ്ഞാണ് ഒളിമ്പിക്സ് യോഗ്യത നേടിയത്. ട്രാക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ റിയോയിലേക്ക് ടിക്കറ്റുറപ്പിച്ച ആദ്യ ഇന്ത്യന്‍ താരവുമായിരുന്നു. ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീ, ലോക യൂനിവേഴ്സിറ്റി ഗെയിംസ് എന്നിവയില്‍ സ്വര്‍ണം നേടി. കഴിഞ്ഞ ബെയ്ജിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 11ാം സ്ഥാനത്തായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.