???????? ?????????

ഒളിമ്പിക്സിനെക്കുറിച്ച് ഒാർക്കാൻ എനിക്കാവില്ല

കണ്ണൂര്‍: ‘ഒളിമ്പിക്സ് ഇനിയും വരും, ഇപ്പോള്‍ ഒളിമ്പിക്സിനെക്കുറിച്ച് ഓര്‍ക്കാന്‍ എനിക്കാവില്ല, ഞാന്‍ എവിടെയുമില്ല,  ആരുമല്ല,’ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തിരശീലയുയരുമ്പോള്‍, കേരളത്തിന്‍െറ ഏക ഒളിമ്പിക് മെഡല്‍ ജേതാവ് മാനുവല്‍ ഫ്രെഡറിക് എല്ലാം നഷ്ടപ്പെട്ടവന്‍െറ നിരാശയിലാണ്.

മ്യൂണിക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി  ടീമിലെ ഗോളിയയാിരുന്നു മാനുവല്‍ ഫ്രെഡറിക് എന്ന കണ്ണൂര്‍കാരന്‍. ഓര്‍മകള്‍ ചികഞ്ഞെടുക്കുന്നതിനു വേണ്ടിയാണ് മാനുവല്‍ ഫ്രെഡറിക്കെന്ന മാന്ത്രിക ഗോളിയെ കാണാന്‍ശ്രമിച്ചത്. സ്വന്തമായി വീടില്ലാത്ത, വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടും അംഗീകാരം ലഭിക്കാത്ത  ആ മനുഷ്യന്‍ ഓട്ടത്തിലാണ്. ബംഗളൂരിലെ വാടക വീടിനും, ഇപ്പോഴും സ്വന്തമെന്നുറപ്പില്ലാത്ത കണ്ണൂരിലെ മൂന്നു സെന്‍റ് സ്ഥലത്തിനുമിടയിലുള്ള ഓട്ടത്തില്‍.  എനിക്ക് വീടില്ല, അതിനു ലഭിച്ച സ്ഥലം പോലും ഉപയോഗിക്കാനാവുന്നില്ല, അപ്പോള്‍ ഞാന്‍ എങ്ങനെ ഒളിമ്പിക്്സിനെക്കുറിച്ച് സംസാരിക്കും. പിന്നീടാവട്ടെ... ഫ്രെഡറിക് മാനുവല്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ നിര്‍ബന്ധിക്കാന്‍ തോന്നിയില്ല.
വിജയങ്ങളെയും വിജയികളെയും ആദരിച്ചു ശീലമില്ലാത്തതിന്‍െറ കേട് എന്താണെന്ന്  രാജ്യത്തിന്‍െറ ഒളിമ്പിക് മെഡലുകള്‍ സൂക്ഷിച്ചുവെക്കുന്ന ഷോക്കേസിലേക്ക് നോക്കിയാല്‍ മതിയാകും. മാനുവല്‍ ഫ്രെഡറിക് എന്ന വലിയ മനുഷ്യന് കഥ ഇത് ശരിവെക്കുന്നു.  ഹോക്കി ഗോള്‍ കീപ്പിങ്ങില്‍ എക്കാലത്തേക്കുമുള്ള ജീനിയസാണ് കണ്ണൂര്‍ ബര്‍ണശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക്. വിജയ തൃഷ്ണയും ശാരീരിക ക്ഷമതയും സ്വാഭാവിക കളിയും വിരമിക്കും വരെയും ഒരേ തീഷ്ണതയില്‍ കൊണ്ടു പോയയാള്‍. എന്നാല്‍ കളത്തിനു പുറത്തുള്ള കളികളെക്കുറിച്ച് ചിന്തിക്കാതിരുന്നതോടെ നഗരസഭയിലെ പ്യൂണിനു പോലും തട്ടിക്കളിക്കാവുന്ന പന്തായി ഇയാള്‍ മാറി.

1972 മ്യൂണിക്ക് ഒളിമ്പിക്സില്‍ നേടിയ വെങ്കല മെഡലാണ് മാനുവിലെന്‍റ കരിയറിലെ ഏറ്റവും മികച്ച നേട്ടം. ഒിമ്പിക്സ് മെഡലിന്‍െറ തിളക്കത്തില്‍ നാട്ടില്‍ വന്നിറങ്ങിയെങ്കിലും മാനുവലിന്‍െറ ജീവിതത്തില്‍ ഇത് കാര്യമായ മാറ്റമൊന്നുമുണ്ടാക്കിയില്ല. മ്യൂണിക്കില്‍ രാജ്യത്തിന്‍െറ അഭിമാനം ഉയര്‍ത്തിയ കളിക്കാരില്‍ എട്ടു പേര്‍ക്ക് രാജ്യം അര്‍ജ്ജുന അവാര്‍ഡ് സമ്മാനിച്ചു. രണ്ട് പേര്‍ക്ക് പത്ഭൂഷണ്‍ അവാര്‍ഡുകളും ലഭിച്ചു. ഈ കൂട്ടത്തില്‍ മാനുവല്‍ ഫ്രെഡറിക് ഇല്ലായിരുന്നു.
മാനുവലിന്‍െറ പേര് നിര്‍ദേശിക്കാനോ, സംരക്ഷിക്കാനോ ആരുമില്ലായിരുന്നു. ദീര്‍ഘകാലം ആര്‍മി കോറിനും, എച്ച്.എ.എല്ലിനും കളിച്ചുവെങ്കിലും സര്‍ക്കാര്‍ ജോലി പോലും ലഭിച്ചില്ല.  ആര്‍മിയും, എച്ച്.എ.എല്ലും കൈവിട്ട ഇദ്ദേഹത്തിനെ ജന്മനാടായ കേരളവും പരിഗണിച്ചില്ല.  രാജ്യത്തിന് നേട്ടമുണ്ടാക്കിയ ആളെ അവഗണിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നതോടെ വീട് നിര്‍മ്മിക്കാന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ അധികൃതര്‍ മൂന്ന് സെന്‍റ് സ്ഥലം നല്‍കി. വീട് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതോടെ ഈ സ്ഥലത്ത് വീട് നിര്‍മ്മിക്കരുതെന്നും പാര്‍ക്കിന്‍െറ ഭാഗമായി ഉള്‍പ്പെടുത്തിയ സ്ഥലമാണെന്നും പറഞ്ഞ് കോര്‍പറേഷന്‍ തന്നെ വിലക്കുമായി എത്തി.

ബംഗളൂരുവില്‍  ചില ടീമുകള്‍ക്ക് ഹോക്കി കോച്ചിങ്ങ് നല്‍കിയാണ് ഇദ്ദേഹം ജീവിക്കാനുള്ള പണം കണ്ടത്തെുന്നത്. അതിനിടയില്‍ ഒരു കിടപ്പാടം തേടി  ഓഫീസുകള്‍ കയറിയിറങ്ങാന്‍ ഇപ്പോഴുമത്തെുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.