ആകാശപ്പറവകള്‍

കോഴിക്കോട്: പോള്‍ കുത്തി ഉയര്‍ന്നുചാടിയ സുവര്‍ണ മുത്തുകള്‍ ലാന്‍ഡ് ചെയ്തത് റെക്കോഡ് മത്തെയില്‍. ആ കുതിപ്പിനു മുന്നില്‍ ദേശീയ റെക്കോഡുകള്‍ നിസ്സാരമായി. ജംപ്സ് അക്കാദമിയുടെ കുത്തക പോള്‍വാള്‍ട്ടില്‍ സുരക്ഷിതമാക്കി സീനിയര്‍ പെണ്‍കുട്ടികളില്‍ മരിയ ജെയ്സണും ജൂനിയറില്‍ നിവ്യ ആന്‍റണിയുമാണ് റെക്കോഡ് റാണിമാരായത്. തുടര്‍ച്ചയായ അഞ്ചാം സ്വര്‍ണവുമായി മരിയ സംസ്ഥാന മീറ്റിനോട് വിടപറഞ്ഞപ്പോള്‍, ആ സിംഹാസനത്തിന് പുതിയ അവകാശിയാകാന്‍ താന്‍ എന്തുകൊണ്ടും യോഗ്യയാണെന്ന് വീണ്ടും തെളിയിച്ചാണ് നിവ്യ താരമായത്. സംസ്ഥാനത്തെ പ്രകടനത്തില്‍ തങ്ങളെ തന്നെ തിരുത്തിയായിരുന്നു ജംപ്സ് അക്കാദമിയിലെ സതീഷ് കുമാറിന്‍െറ ശിഷ്യര്‍ സ്വര്‍ണച്ചാട്ടം നടത്തിയത്.

സീനിയര്‍ പോള്‍വാള്‍ട്ടില്‍ 3.42 മീറ്റര്‍ താണ്ടിയാണ് പാലാ സെന്‍റ് മേരീസ് ഗേള്‍സ് എച്ച്.എസ്.എസിന്‍െറ താരമായ മരിയ ദിവസത്തിലെ ആദ്യ റെക്കോഡുകാരിയായത്. വീണത് കഴിഞ്ഞ മേളയില്‍ 3.25 മീറ്ററില്‍ മരിയയും രേഷ്മ രവീന്ദ്രനും എഴുതിയ റെക്കോഡ്. 2011 പുണെ ദേശീയ മീറ്റില്‍ സിഞ്ജു പ്രകാശ് കുറിച്ച 3.35 മീറ്ററിനെ വെല്ലുന്ന പ്രകടനമായിരുന്നു പിന്നീട് മരിയയുടേത്. എന്നാല്‍, ഒരാഴ്ച മുമ്പ് കഴിഞ്ഞ ദേശീയ ജൂനിയര്‍ മീറ്റില്‍ 3.70 മീറ്റര്‍ ചാടിയ റെക്കോഡിന് അടുത്തത്തൊന്‍ കഴിഞ്ഞില്ല. സ്വര്‍ണവും റെക്കോഡും നല്‍കിയ സന്തോഷത്തിനിടയിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തതില്‍ നിരാശയിലായിരുന്നു താരം. 3.20 മീറ്റര്‍ വരെ അഞ്ജലി ഫ്രാന്‍സിസ് കടുത്ത എതിരാളിയായി. അവിടംകൊണ്ട് വെല്ലുവിളി തീരുകയും ചെയ്തു. 3.25 മീറ്റില്‍ മരിയ ആദ്യ ചാന്‍സില്‍ റെക്കോഡിന് തുല്യമായ ആ ഉയരം കീഴടക്കിയപ്പോള്‍ അഞ്ജലി മൂന്നിലും പിഴച്ച് വെള്ളിയിലേക്ക് ഒതുങ്ങി.

പിന്നീട് 3.42 മീറ്ററില്‍ പുതിയ റെക്കോഡിലേക്ക് ശ്രമം ഉയര്‍ത്തിയ പാലാക്കാരി ആദ്യ ചാട്ടത്തില്‍ ചരിത്രമെഴുതി. റെക്കോഡ് 3.55 മീറ്ററിലേക്ക് ഉയര്‍ത്താനുള്ള ശ്രമം വിജയിച്ചില്ല. 3.20 മീറ്റര്‍ ചാടിയ തിരുവനന്തപുരം സായിയുടെ അഞ്ജലി ഫ്രാന്‍സിസ് വെള്ളിയും കല്ലടിയുടെ ഷാനി ഷാജി(2.90 മീ.) വെങ്കലവും നേടി.
ഈ വര്‍ഷത്തെ നാലാം സ്വര്‍ണമാണ് പാലാ ഏഴാച്ചേരി കരിഞ്ഞോഴക്കല്‍ ജെയ്സണ്‍-നെയ്സി ദമ്പതികളുടെ മകളായ മരിയ സ്വന്തമാക്കുന്നത്. ത്. പുതിയതും മികച്ചതുമായ സിന്തറ്റിക് ട്രാക്കിലെ ബൗണ്‍സാണ് മരിയയുടെ പ്രകടനം പിന്നോട്ടാകാന്‍ കാരണമെന്ന് കോച്ച് പറഞ്ഞു. അടുത്ത ദേശീയ മീറ്റില്‍ 3.80 മീറ്റര്‍ ചാടുകയാണ് ഇനിയുള്ള ലക്ഷ്യം. ഇതിനകം കേരളത്തിന്‍െറ സുവര്‍ണ താരത്തെ റാഞ്ചാന്‍ റെയില്‍വേ സമീപിച്ചുകഴിഞ്ഞു.

നിവ്യ ആന്‍റണി (ജൂനിയര്‍ പോള്‍വാള്‍ട്ട് സ്വര്‍ണം. കെ.എച്ച്.എസ് കുമരംപുത്തൂര്‍
 

പാലക്കാട് കല്ലടിയുടെ താരമായ നിവ്യ പോള്‍വാള്‍ട്ടില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ തുടങ്ങിയത് ജംപ്സ് അക്കാദമിയിലെ പരിശീലനത്തോടെയാണ്.
കഴിഞ്ഞ വര്‍ഷം കുറിച്ച സ്വന്തം റെക്കോഡ് 3.10 മീറ്ററിനെ പഴങ്കഥയാക്കി കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 3.30 മീറ്ററാണ് നിവ്യ താണ്ടിയത്. ഒപ്പം മരിയയുടെ പേരിലുള്ള 3.20 മീറ്റര്‍ ദേശീയ റെക്കോഡ് മെച്ചപ്പെടുത്തി കൂടുതല്‍ തിളങ്ങി. എറണാകുളം മാര്‍ ബേസിലിന്‍െറ ദിവ്യ മോഹനും ഈയിനത്തില്‍ നിവ്യയുടെ സംസ്ഥാന റെക്കോഡ് പിന്നിട്ട പ്രകടനം നടത്തി. 3.15 മീറ്റര്‍ താണ്ടി നിവ്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് ദിവ്യ പിന്‍വാങ്ങിയത്. 2013ല്‍ സ്വര്‍ണജേത്രിയായിരുന്ന ദിവ്യ കഴിഞ്ഞ സംസ്ഥാന, ദേശീയ മീറ്റുകളിലും നിവ്യക്ക് പിന്നില്‍ രണ്ടാമതത്തെിയിരുന്നു.

താന്‍ കഴിഞ്ഞ വര്‍ഷം ദേശീയ മീറ്റില്‍ 3.21 ചാടി പുതിയ റെക്കോഡ് സ്ഥാപിച്ചിരുന്നെന്നും അത് എന്തോ കാരണത്താല്‍ റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചില്ളെന്നും അവകാശപ്പെട്ട് 3.22 മീറ്റര്‍ ചാടി നിവ്യ ദേശീയ റെക്കോഡ് മെച്ചപ്പെടുത്തി. തുടര്‍ന്ന് 3.30 മീറ്ററും ചാടി ജൂനിയര്‍ തലത്തിലെ പുതിയ ഉയരത്തിന് വീണ്ടും അവകാശിയായി. 3.35 മീറ്റര്‍ ആക്കാനുള്ള ശ്രമത്തിനിടെ മഴ പെയ്തതിനാല്‍ തുടര്‍ന്നില്ല. കണ്ണൂര്‍ കൂത്തുപറമ്പ് എടക്കുടിയില്‍ ആന്‍റണി-റെജി ദമ്പതികളുടെ മകളാണ്. 2.60 മീറ്റര്‍ ചാടിയ ഏറണാകുളം മാര്‍ ബേസിലിന്‍െറ സോന ബെന്നിക്കാണ് ഈയിനത്തില്‍ വെങ്കലം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.