ജൂലൈയിൽ നടന്നത് ഭീകരാക്രമണം; കൊലപാതകികൾക്ക് തക്കതായ ശിക്ഷ നൽകണമെന്ന് ശൈഖ് ഹസീന

ന്യൂഡൽഹി: ജൂലൈയിൽ നടന്ന പ്രക്ഷോഭങ്ങളിലും അക്രമസംഭവങ്ങളിലും ഉൾപ്പെട്ട കൊലപാതകികൾക്ക് തക്കതായ ശിക്ഷ നൽകണമെന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. ആഗസ്റ്റ് 15ന് പിതാവ് ശൈഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ടതിന്റെ വാർഷികാചരണത്തിൽ പുറത്തിറക്കിയ ഹസീനയുടെ പ്രസ്താവന മകൻ സജീബ് വസീദ് ജോയ് ആണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യംവിട്ട ശേഷം ആദ്യമായാണ് ഹസീന പ്രതികരിച്ചത്. ജൂലൈയിൽ പ്രതിഷേധത്തിന്റെ പേരിൽ ഒട്ടേറെ പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർ ആക്രമണങ്ങൾക്കിരയാകുകയും ചെയ്തു. വിദ്യാർഥികൾ, അധ്യാപകർ, പൊലീസ്, അവാമി ലീഗ് പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ജീവനക്കാർ, സാംസ്കാരിക പ്രവർത്തകർ, കാൽനടക്കാർ തുടങ്ങിയവർ ഭീകരാക്രമണത്തിന്റെ ഇരകളായി ജീവൻ വെടിഞ്ഞു. അവരുടെ ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നുവെന്നും ഹസീന വ്യക്തമാക്കി.

1975 ആഗസ്റ്റ് 15നാണ് ബംഗ്ലദേശ് പ്രസിഡന്റ് ബംഗബന്ധു ശൈഖ് മുജീബുർ റഹ്മാൻ ക്രൂരമായി കൊല്ലപ്പെട്ടത്. അതോടൊപ്പം തന്റെ മാതാവ് ബീഗം ഫാസിലാത്തുന്നിസ, എന്റെ സഹോദരങ്ങളും സ്വാതന്ത്രസമര സേനാനികളുമായ ശൈഖ് കമൽ, ശൈഖ് ജമാൽ, കമാലിന്റെ ഭാര്യ സുൽത്താന കമൽ, ജമാലിന്റെ ഭാര്യ റോസി ജമാൽ, വെറും 10 വയസ് മാത്രമുണ്ടായിരുന്ന എന്റെ ഇളയ സഹോദരൻ ശൈഖ് റസൽ, എന്റെ ഏക അമ്മാവൻ ശൈഖ് നാസർ തുടങ്ങിയവർ ക്രൂരമായി കൊല്ലപ്പെട്ടു. അന്ന് നടന്ന ക്രൂരമായ കൊലപാതകങ്ങളുടെ ഓർമകൾ പേറുന്ന ബംഗബന്ധു ഭവൻ ഞങ്ങൾ രണ്ട് സഹോദരിമാർ ബംഗാളിലെ ജനങ്ങൾക്കായി സമർപ്പിച്ചു.

ഓർമകൾക്കായി ഒരു മ്യൂസിയം പണി കഴിപ്പിച്ചു. രാജ്യത്തെ സാധാരണക്കാർ മുതൽ വിവിധ ദേശങ്ങളിൽ നിന്നുള്ള ഉന്നതർ വരെ ആ വീട്ടിലെത്തി. സ്വാതന്ത്ര്യത്തിന്റെ സ്മാരകമായിരുന്നു ആ മ്യൂസിയം. നമ്മുടെ അതിജീവനത്തിന്റെ അടിസ്ഥാനമായിരുന്ന ആ സ്മാരകം ഇന്ന് ചാരമായി മാറിയിരിക്കുന്നു. വികസ്വര രാജ്യം എന്ന പേര് ലോകത്ത് ബംഗ്ലാദേശ് നേടിയിരുന്നു. ഇന്നത് മങ്ങുകയാണ്. ആരുടെ നേതൃത്വത്തിലാണോ നാം സ്വതന്ത്രരാഷ്ട്രമെന്ന ആത്മാഭിമാനം നേടുകയും സ്വയം തിരിച്ചറിയുകയും സ്വതന്ത്രരാജ്യം നേടുകയും ചെയ്തത് ആ രാഷ്ട്രപിതാവ് ഇന്ന് അങ്ങേയറ്റം അപമാനിക്കപ്പെട്ടു.

അവർ അപമാനിച്ചത് ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെ കൂടിയാണ്. ബംഗ്ലദേശ് ജനതയോട് താൻ നീതി ആവശ്യപ്പെടുന്നു. ആഗസ്റ്റ് 15ന് നിങ്ങൾ ദേശീയ വിലാപദിനം ആചരിക്കണം. ബംഗബന്ധു ഭവനിൽ പൂക്കൾ അർപ്പിച്ച് രക്തസാക്ഷികൾക്കായി പ്രാർഥിക്കണമെന്നും ശൈഖ് ഹസീന ആവശ്യപ്പെട്ടു.

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കും ആറ് പ്രമുഖർക്കുമെതിരെ കഴിഞ്ഞ ദിവസം കൊലക്കുറ്റത്തിന് കോടതി കേസെടുത്തിരുന്നു. ശൈഖ് ഹസീനക്ക് പുറമെ മുൻആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ, ഹസീനയുടെ കക്ഷിയായ അവാമി ലീഗ് ജനറൽ സെക്രട്ടറി ഉബൈദുൽ ഖാദർ, നാല് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് പ്രതിചേർക്കപ്പെട്ടവർ. കഴിഞ്ഞ മാസം നടന്ന സംഘർഷത്തിനിടെ കലാപമൊതുക്കാൻ ഇറങ്ങിപ്പുറപ്പെട്ട പൊലീസ്, ഗ്രോസറി ഉടമയെ വെടിവെച്ചുകൊന്നെന്നാണ് കേസ്. സംഭവങ്ങളിൽ 450ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - Murders of July riots should be given due punishment - Sheikh Hasina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.