ഗസ്സ സിറ്റി: ആക്രമണത്തിൽ നിന്ന് രക്ഷതേടി ഗസ്സയിലെ ഐക്യരാഷ്ട്രസഭ ഏജൻസി ഓഫിസിൽ അഭയംപ്രാപിച്ചവരെ ഇസ്രായേൽ സൈന്യം ബോംബിട്ട് കൊലപ്പെടുത്തി. യു.എൻ.ഡി.പി (യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്‍റ് പ്രോഗ്രാം) മേധാവി അകിം സ്റ്റൈനറാണ് ഇക്കാര്യം അറിയിച്ചത്.
ഗസ്സയിലെ യു.എൻ.ഡി.പി ഓഫിസ് ഷെല്ലാക്രമണത്തിൽ തകർത്തുവെന്നും, അവിടെ അഭയം തേടിയ ആളുകൾ കൊല്ലപ്പെട്ടതായും പരിക്കേറ്റതായുമാണ് റിപ്പോർട്ടുകളെന്നും സ്റ്റൈനർ എക്സ് പോസ്റ്റിൽ പറഞ്ഞു. ഇത് അങ്ങേയറ്റം തെറ്റാണ്. സിവിലിയന്മാരെയും സിവിലിയൻ കെട്ടിടങ്ങളെയും യു.എൻ സ്ഥാപനങ്ങളെയും ആക്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെ ബഹുമാനിക്കണമെന്ന് യു.എൻ.ഡി.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയുടെ വികസനത്തിനായി 1989 മുതൽ യു.എൻ.ഡി.പി ഗസ്സയിൽ പ്രവർത്തിക്കുന്നുണ്ട്. ഇസ്രായേൽ വ്യോമാക്രമണം ശക്തമായതിനെ തുടർന്ന് ഒക്ടോബർ 13ന് ഓഫിസ് പ്രവർത്തനം നിർത്തി ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. തുടർന്ന് സാധാരണക്കാർ ഇവിടെ അഭയം തേടുകയായിരുന്നു.
ഇസ്രായേൽ രൂക്ഷമായ ആക്രമണം തുടരുന്നതിനിടെ അനുദിനം ഗുരുതരമാവുകയാണ് ഗസ്സയിലെ സാഹചര്യം. വടക്കൻ ഗസ്സയിലെ അൽ ശിഫ ആശുപത്രിയുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ആശുപത്രിയെ കുറിച്ച് ഭയാനകമായ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിക്കുന്നവർ പതിനായിരക്കണക്കിനാളുകൾക്കൊപ്പം പ്രദേശം വിട്ട് പലായനം ചെയ്യുകയാണെന്ന് അനുമാനിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അൽ ശിഫ ഹോസ്പിറ്റലിൽ ജനറേറ്ററുകൾ നിലച്ച് ഇൻകുബേറ്ററിലുള്ള 39 നവജാതശിശുക്കൾ ഏതു നിമിഷവും മരിക്കുമെന്ന അവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വെന്റിലേറ്ററിലുള്ള രണ്ടുപേർ മരിച്ചു. ഇതിലൊരാൾ കുട്ടിയാണ്. ആശുപത്രിയുടെ പ്രധാന ഐ.സി.യു വിഭാഗത്തിനുമേലും ഇസ്രായേൽ ബോംബിട്ടതായുള്ള റിപ്പോർട്ടുകളും വന്നിരുന്നു. ജനറേറ്റർ നിലച്ചതുകാരണം ഫ്രീസറിൽനിന്ന് മാറ്റിയ മൃതദേഹങ്ങൾ ഖബറടക്കാനായി അൽശിഫ ആശുപത്രിയിൽ കൂട്ടക്കുഴിമാടം ഒരുക്കാനുള്ള ശ്രമം ഇസ്രായേലി ഷെല്ലിങ്ങിനെ തുടർന്ന് ഉപേക്ഷിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.