കമ്പിൽ: നാലാം പീടികയിൽ കാർ മരത്തിലിടിച്ച് പരിക്കേറ്റ 17കാരൻ മരിച്ചു. പാട്ടയം ജുമാ മസ്ജിദിന് സമീപത്തെ സി.കെ. ഷാഹിദ് (17) ആണ് ബുധനാഴ്ച പുലർച്ച കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ജൂൺ 23ന് രാവിലെ ആറോടെയായിരുന്നു ഷാഹിദും സുഹൃത്തുക്കളും സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കൊളച്ചേരി നാലാം പീടികയിൽ റോഡരികിലെ മരത്തിലിടിച്ചത്. അപകടത്തിൽ മറ്റ് മൂന്നുപേർക്കും പരിക്കേറ്റിരുന്നു. ഇതിലൊരു കൂട്ടുകാരൻ കണ്ണൂരിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായി സുഖം പ്രാപിച്ചുവരുന്നു. മറ്റു രണ്ടുപേർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ഷെരീഫ്- ജസീല ദമ്പതികളുടെ മകനായ ഷാഹിദ്. എം.എസ്.എഫ് പ്രവർത്തകനും മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയുമാണ്. സഹോദരങ്ങൾ: ഫാദിൽ, ഫാദിയ. മൂന്നാഴ്ച മുമ്പേ കണ്ണൂർ പള്ളികുളത്ത് നടന്ന ബസപകടത്തിൽപെട്ട് പാട്ടയം സ്വദേശിയായ വിദ്യാർഥി മുഹ്സിനും മരിച്ചിരുന്നു.