പറവൂർ: ഒരു വൃക്കയുമായി 37 വർഷം ജീവിച്ച പുത്തൻവേലിക്കര മഠത്തിൽപറമ്പിൽ വള്ളോത്തി (82) നിര്യാതയായി. ഇരുവൃക്കയും തകരാറിലായ ഇളയ മകൾ അമ്മിണിക്ക് 1984-ൽ വള്ളോത്തിയുടെ ഒരു വൃക്ക നൽകിയെങ്കിലും രണ്ടുവർഷമേ മകൾ ജീവിച്ചിരുന്നുള്ളൂ. ഏതാനും വർഷങ്ങൾക്കുശേഷം ഭർത്താവ് തേവനും മരിച്ചു. ഇതോടെ കൂലിവേലയും തൊഴിലുറപ്പ് തൊഴിലും ചെയ്ത് തനിച്ചായിരുന്നു താമസം. അവയവദാന ശസ്ത്രക്രിയക്ക് ആരും മുന്നോട്ടുവരാൻ മടിച്ചിരുന്ന കാലത്ത് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ രണ്ടാമത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയായിരുന്നു വള്ളോത്തിയുടേത്. വാർധക്യസഹജമായ ക്ലേശങ്ങൾ ഉണ്ടെങ്കിലും മരണംവെരയും കഠിനാധ്വാനം ചെയ്ത് ആരെയും ആശ്രയിക്കാതെയാണ് ജീവിച്ചത്. വള്ളോത്തിയെ വൃക്കദാന ദിനാചരണഭാഗമായി ഓരോ വർഷവും യുവജന സാംസ്കാരിക സംഘടനകളും കുടുംബശ്രീയും മറ്റും ആദരിക്കാറുണ്ട്. മക്കൾ: ലീല, കുമാരി. മരുമക്കൾ: പരേതനായ ശിവൻ, വേലായുധൻ.