പള്ളുരുത്തി: മക്കളാരും സംരക്ഷിക്കാതെ അവശനിലയിൽ കണ്ടെത്തുകയും, സ്നേഹതീരം വൃദ്ധസദനത്തിലേക്ക് മാറ്റുകയും ചെയ്ത റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ മരിച്ചു. ജില്ല സാമൂഹ്യ ക്ഷേമ വകുപ്പും, ഫോർട്ട്കൊച്ചി മെയിൻറനൻസ് ട്രൈബ്യൂണലും ചേർന്ന് എളങ്കുന്നപ്പുഴ സ്നേഹതീരം വൃദ്ധ സദനത്തിലേക്ക് മാറ്റിയ കുമ്പളങ്ങി, കോതകുളങ്ങര ശാസ്താ ക്ഷേത്രം റോഡിൽ വെളിപ്പറമ്പിൽ ചന്ദ്രൻ പിള്ളയാണ് (68) മരിച്ചത് . റെയിൽവേയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽനിന്ന് വിരമിച്ച ചന്ദ്രൻ പിള്ളക്ക് രണ്ട് ആൺമക്കളാണുള്ളത്. എന്നാൽ, ആരും പിതാവിനെ നോക്കാൻ തയാറല്ലായിരുന്നു. ഇദ്ദേഹത്തിന് ലഭിച്ചിരുന്ന പെൻഷനും ഇവർ കൈക്കലാക്കിയിരുന്നു. മരുന്നും ഭക്ഷണവും പരിചരണവും ലഭിക്കാതെ കഴിഞ്ഞിരുന്ന ചന്ദ്രൻ പിള്ളയെ ഈ മാസം 10നാണ് വൃദ്ധസദനത്തിലേക്ക് മാറ്റിയത്.