പറവൂർ: റിസോർട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കലൂർ പള്ളിപ്പറമ്പിൽ ജോർജിെൻറയും ലിസിമോളുടെയും ഏകമകൻ ജിതിനാണ് (29) മരിച്ചത്. മൂന്ന് വയസ്സുള്ള ഇരട്ടക്കുട്ടികളായ മക്കള്‍ക്കൊപ്പം ആറുദിവസം മുമ്പാണ് വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടില്‍ താമസിക്കാനെത്തിയത്. ചൊവ്വാഴ്ച രാവിലെ പത്രവിതരണക്കാരനാണ് റിസോർട്ടിെൻറ ഗേറ്റിന് മുന്നിലെ വഴിയരികിൽ ജിതിനെ മരിച്ചനിലയിൽ കണ്ടത്. മക്കളായ എയ്ഡനും ആമ്പർലിയും മൃതദേഹത്തിന് സമീപത്തിരുന്ന് കരയുന്നുണ്ടായിരുന്നു. ഇടപ്പള്ളി നോർത്ത് വില്ലേജ് ഓഫിസറാണ് മാതാവ് ലിസിമോൾ. റഷ്യൻ സ്വദേശിനി ക്രിസ്റ്റീനയാണ് ഭാര്യ. ഗോവയിൽ ബിസിനസ് ചെയ്തിരുന്ന ജിതിൻ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് നാട്ടിലെത്തിയത്. കലൂരിൽ സ്വന്തമായി വീട് ഉണ്ടെങ്കിലും കുറച്ചുകാലമായി കാക്കനാട്ടെ വാടകവീട്ടിലാണ് താമസം. ക്രിസ്റ്റീന ജോലിസംബന്ധമായ ആവശ്യത്തിന് ബംഗളൂരുവിലാണ്. കാക്കനാെട്ട വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് മക്കളോടൊപ്പം റിസോർട്ടിൽ എത്തിയത്. മുമ്പും ഈ റിസോർട്ടിൽ ഇവർ വന്ന് താമസിക്കാറുണ്ടായിരുന്നു. രണ്ടുദിവസം മുമ്പ് ലിസിമോൾ റിസോർട്ടിൽ വന്ന് ഇവരെ കണ്ടിരുന്നു. ചൊവ്വാഴ്ച പുലർച്ച രണ്ടരയോടെ ജിതിൻ മക്കൾക്കൊപ്പം മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജിതിെൻറ പിതാവ് ജോർജ് വിദേശത്താണ്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. സംസ്കാരം പിന്നീട്.