മൂവാറ്റുപുഴ: തൊടുപുഴയാറ്റിലെ പടിഞ്ഞാട്ടുമുറിക്കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കാവന വേലംപ്ലായ്ക്കൽ സുകുമാരെൻറ ഭാര്യ ഷീലയുടെ (51) മൃതദേഹമാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെ നടുക്കരമൂഴി പാലത്തിനു സമീപത്ത് പുഴയുടെ ഓരത്തുള്ള പുൽപ്പടർപ്പിൽ തങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ വീടിനു സമീപത്തെ പടിഞ്ഞാട്ടുമുറിക്കടവിൽ തുണി കഴുകുന്നതിനും കുളിക്കുന്നതിനുമായി പോയതായിരുന്നു. ആറര കഴിഞ്ഞും തിരികെ എത്താത്തതിനാൽ അന്വേഷിച്ചെത്തിയവർ തുണി കഴുകി കരയിൽ െവച്ചിരിക്കുന്നതാണ് കണ്ടത്. രാത്രിയോടെ പൊലീസും അഗ്നി രക്ഷാ സേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ സ്കൂബ ടീം പുഴയിൽ നടത്തിയ തിരച്ചിലിലാണ് മുതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ ജനറലാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. കോട്ടയം കുടയംപടി കിഴക്കേ കാലായിൽ കുടുംബാംഗമാണ്. മക്കൾ: കൃപ (പൗൾട്രി ഗ്രോവേഴ്സ് സഹകരണ സംഘം, മൂവാറ്റുപുഴ), കൃഷ്ണ(എൻ ഡയമെൻഷൻസ്, സ്മാർട്ട് സിറ്റി, കൊച്ചി), അനന്തു (എസ്.എൻ.ജി.സി.ഇ കോലഞ്ചേരി).