അങ്കമാലി: പൊള്ളലേറ്റ് അവശനിലയിൽ ചികിത്സയിലിരുന്ന കറുകുറ്റി തൈക്കാട് വീട്ടിൽ ബിന്ദു (41) മരിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന കാലടി മറ്റൂർ സ്വദേശി മിഥുൻ പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും പ്രണയത്തിലായിരുന്നു. ബിന്ദുവിെൻറ ഭർത്താവ് സുബ്രൻ ആറുവർഷം മുമ്പ് വാഹനാപകടത്തെത്തുടർന്ന് മരിച്ചിരുന്നു. അതിനുശേഷമാണ് മൂക്കന്നൂർ കോക്കുന്നിലെ വാടകവീട്ടിൽ ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നത്. ഈ മാസം ആറിന് രാത്രി മിഥുനുമായി പിണങ്ങുകയും പൊടുന്നനെ ബിന്ദു അരക്ക് താഴെ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഈ സമയം തമാശക്ക് മിഥുൻ ലൈറ്റർ ഉപയോഗിച്ചതോടെയാണ് ദേഹത്ത് തീ ആളിപ്പടർന്നതെന്ന് ബിന്ദു മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പുതപ്പുപയോഗിച്ച് അണക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുന് പൊള്ളലേറ്റത്. മിഥുെൻറ ബൈക്കിലാണ് ബിന്ദുവിനെ ആശുപത്രിയിൽ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് ബിന്ദു മരിച്ചത്. അങ്കമാലി പൊലീസ് നടപടി സ്വീകരിച്ചു.