പറവൂർ: ചാത്തനാട് വീരൻപുഴയിൽ വഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു. കോട്ടുവള്ളി വിരാട് റോഡ് മണമത്തറ വീട്ടിൽ പരേതനായ ദിവാകരൻ പിള്ളയുടെ മകൻ രാജീവാണ് (54) മരിച്ചത്. ഏഴിക്കര പുളിങ്ങനാട് ഭാഗത്ത് ഞായറാഴ്ച രണ്ടുമണിയോടെയാണ് അപകടം. മത്സ്യത്തൊഴിലാളിയായ സുഹൃത്തിനൊപ്പം വഞ്ചിയിൽ കയറിയതാണ്. ഇടതുകാലിന് വൈകല്യമുള്ള രാജീവിന് നീന്തൽ അറിയില്ലായിരുന്നു. വഞ്ചിമറിഞ്ഞ് പുഴയിലേക്ക് വീണപ്പോൾ വലയിൽ കുടുങ്ങിയതാണ് ജീവഹാനിക്ക് കാരണം. വഴിക്കുളങ്ങരയിലെ ഗോഡൗൺ ജീവനക്കാരനാണ്. പുഴയുടെ മധ്യത്തിൽ കാറ്റിലും ഓളത്തിലും അകപ്പെട്ടതാണ് അപകട കാരണമെന്ന് പറയുന്നു. രാജീവിനൊപ്പം വഞ്ചിയിൽ ഉണ്ടായിരുന്ന അയ്യനക്കാഴത്ത് സന്തോഷ് (29), മട്ടപ്പിള്ളി സിജി (46) എന്നിവരെ ഏഴിക്കര കല്ലറയ്ക്കൽ ജോൺസൺ, വട്ടത്തറ അഖിൽ, വാലത്ത് ഷിജു എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി. പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച സംസ്കരിക്കും. ഭാര്യ: സതീദേവി. മക്കൾ: ആരതി, അഞ്ജന.