ചെറുതുരുത്തി (തൃശൂർ): ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെയും മൃതദേഹം കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ വടക്കേപുളിക്കൽ വീട്ടിൽ കൃഷ്ണെൻറ മകൻ ഗൗതം കൃഷ്ണയുടെ (23) മൃതദേഹമാണ് ബുധനാഴ്ച ഉച്ചയോടെ പൈങ്കുളം ഉരുക്കു തടയണക്കും പൈങ്കുളം ശ്മശാന കടവിനും ഇടയിൽനിന്ന് കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. ദേശീയ ദുരന്ത നിവാരണ സേനയും ഷൊർണൂർ ഫയർ ഫോഴ്സ്, ഷൊർണൂർ, ചെറുതുരുത്തി പൊലീസ് സംഘം എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയിരുന്നത്. നാല് ദിവസമായി യാതൊരു ഇടവേളകളുമില്ലാതെ എല്ലാ സേനകളും നാട്ടുകാരും ഒത്തുചേർന്ന് തിരച്ചിൽ നടത്തിവന്നിരുന്നു. പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. തങ്കമ്മ, ഒറ്റപ്പാലം അഡീഷനൽ തഹസിൽദാർ സി.എം. മജീദ്, ഷൊർണൂർ ഡിവൈ.എസ്.പി സുരേഷ് എന്നിവരും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് 5.30നാണ് വാണിയംകുളം പി.കെ. ദാസ് മെഡിക്കൽ കോളജിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളായ ഏഴുപേർ അടങ്ങുന്ന സംഘം മാന്നന്നൂർ പൈങ്കുളം വാഴാലിപ്പാടത്തുള്ള ഉരുക്ക് തടയണയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ചേലക്കര സ്വദേശി മാത്യു എബ്രഹാം (22) ഒഴുക്കിൽപെട്ടു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഗൗതം കൃഷ്ണയും ഒഴുക്കിൽപെടുകയായിരുന്നു. മാത്യു എബ്രഹാമിെൻറ മൃതദേഹം ചൊവ്വാഴ്ച കിട്ടിയിരുന്നു.