കൊച്ചി: തെക്കന്‍ കേരളത്തിലെ അറിയപ്പെടുന്ന ഇടതുപക്ഷ പത്രപ്രവര്ത്തകൻ എം.പി. പ്രകാശം (89) അന്തരിച്ചു. ചേര്‍ത്തല വയലാര്‍ പഞ്ചായത്തിൽ ജനിച്ച അദ്ദേഹം എറണാകുളം വെണ്ണല കല്ലടക്കാവ് റോഡില്‍ മൈത്രീഭവനിലായിരുന്നു താമസം. ആലപ്പുഴ എസ്.ഡി കോളജില്‍ പഠിക്കുമ്പോൾ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിൽ എത്തി. ട്രേഡ് യൂനിയന്‍ സമ്മേളന വാര്‍ത്തകള്‍ പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍ക്ക് നല്‍കിയാണ് പത്രപ്രവർത്തന തുടക്കം. 1956ല്‍ പുതുപ്പള്ളി രാഘവനും മറ്റും ആലപ്പുഴയില്‍നിന്ന് പ്രസിദ്ധീകരിച്ച ‘കേരളഭൂമി’ സായാഹ്ന പത്രത്തില്‍ അസി. മാനേജറും സ്റ്റാഫ് ലേഖകനുമായി. പ്രഫ. ജോസഫ് മുണ്ടശ്ശേരി പത്രാധിപരായിരുന്ന ‘നവജീവെൻറ’ ആലപ്പുഴ ജില്ല ലേഖകനായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു. കെ. ദാമോദരെൻറ പത്രാധിപത്യത്തില്‍ ‘നവയുഗം’ വാരികയിലും ജോലി ചെയ്തു. നവയുഗം പ്രസിദ്ധീകരണം നിലച്ചപ്പോള്‍ 1966ല്‍ കോഴിക്കോട് നവജീവനിലേക്ക് മാറി. 1967ല്‍ തിരുവനന്തപുരത്ത് സി.പി.ഐ സ്റ്റേറ്റ് കൗൺസില്‍ ഇന്‍ഫര്‍മേഷന്‍ സെൻററില്‍ പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലത്തും 1969ല്‍ എറണാകുളത്തും ‘ജനയുഗം’ ജില്ല ലേഖകനായി. സി.പി.ഐ കൊല്ലം, എറണാകുളം ജില്ല കൗൺസില്‍ അംഗമായിരുന്നു. 1973ല്‍ എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയും 1986ല്‍ പ്രസിഡൻറുമായി. ഐ.എഫ്.ഡബ്ല്യു.ജെ നാഷനല്‍ കൗൺസില്‍ അംഗമായിരുന്നു. 1992ല്‍ വിരമിച്ചശേഷവും രണ്ടുവര്‍ഷം ജനയുഗത്തില്‍ തുടര്‍ന്നു. ഭാര്യ: പി.എന്‍. ദയാബായി (റിട്ട. അധ്യാപിക). മക്കൾ: എം.പി പ്രമോദ് (സീനിയർ മാനേജർ, ജോൺസൺ ആർഡെക്സ് എൻഡ്യൂറ), എം.പി. പ്രദീപ് (സീനിയർ മാനേജർ, സെറ സാനിറ്ററിവെയർ), എം.പി. പ്രവീൺ (പ്രിൻസിപ്പൽ കറസ്പോണ്ടൻറ്, ദ ഹിന്ദു, കൊച്ചി). മരുമക്കൾ: രൂപ പ്രമോദ്് (വാത്സല്യം േപ്ല സ്കൂൾ ), സീമ പ്രദീപ് (വരാപ്പുഴ ഗ്രാമ പഞ്ചായത്ത്്), കെ.പി. പ്രവിത (സ്റ്റാഫ് റിപ്പോർട്ടർ, മാതൃഭൂമി, കൊച്ചി).