ചെങ്ങമനാട്: യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒപ്പം സഞ്ചരിച്ച യുവാവിന് ഗുരുതര പരിക്കേറ്റു. അപകടത്തിനിടെ ബൈക്കിടിച്ച് ചരിഞ്ഞ ഓട്ടോക്കും മതിലിനും ഇടയില്‍പെട്ട് കാല്‍നടക്കാരിയായ യുവതിക്കും പരിക്കേറ്റു. തൃശൂര്‍ കോടന്നൂര്‍ ഹാഷ്മി നഗറിന് സമീപം പേച്ചേരി വീട്ടില്‍ ശ്രീനിവാസെൻറ മകന് പി.എസ്. റെനിനാണ് (21) മരിച്ചത്. ഒപ്പം സഞ്ചരിച്ച തൃശൂര്‍ കോടന്നൂര്‍ വൈവിലാകം വീട്ടില്‍ ശ്രീകുമാറിെൻറ മകന് സുരാജിനും (21) ഓട്ടോക്കും മതിലിനും ഇടയില്‍പെട്ട നെടുമ്പാശ്ശേരി കുന്നിശ്ശേരി തേക്കാനത്ത് വീട്ടില്‍ ഷിജിക്കുമാണ് (45) പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 9.15ന് അത്താണി - ചെങ്ങമനാട് റോഡിൽ പുത്തന്‍തോട് ഗ്യാസ് ഏജന്‍സീസ് വളിവിലായിരുന്നു അപകടം. റെനിനും സുരാജും അങ്കമാലിയിലെ ‘പാറയില്‍ ടയര്‍ അലൈൻമെൻറ്സ്’ സ്ഥാപനത്തിലെ ജീവനക്കാരാണ്. ഒന്നരമാസമായി സ്ഥാപനത്തിലെ മറ്റ് രണ്ടുപേര്‍ക്കൊപ്പം ഇവര്‍ ചെങ്ങമനാട്ടെ വാടകവീട്ടിലാണ് താമസം. വെള്ളിയാഴ്ച രാവിലെ സുഹൃത്തിെൻറ ബൈക്കുമായി ഇരുവരും അങ്കമാലിയിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മുന്നിലെ വാഹനത്തെ മറികടന്ന് അതിവേഗം വരുമ്പോള്‍ എതിര്‍ദിശയില്‍നിന്ന് പുത്തന്‍തോട് ഗ്യാസ് വളവ് തിരിഞ്ഞ് വരുകയായിരുന്ന ഓട്ടോയില്‍ തട്ടാതിരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇടതുവശത്തെ കാനയുടെ സ്ലാബില്‍ തട്ടി യുവാക്കളും ബൈക്കും റോഡില്‍ കറങ്ങിത്തെറിച്ച് വീണത്. ഈ സമയം ബൈക്ക് തട്ടി ഓട്ടോയുടെ പിന്‍ഭാഗം ചരിഞ്ഞപ്പോൾ ഡ്രൈവിങ് സ്കൂള്‍ ജീവനക്കാരിയായ ഷിജി വലതുവശത്തെ മതിലിനും ഓട്ടോക്കും ഇടയിൽപെടുകയായിരുന്നു. കൂടുതല്‍ കേടുപാട് സംഭവിക്കാത്തതിനാല്‍ ഓട്ടോ നിര്‍ത്താതെ പോയി. അപകടത്തില്‍പെട്ട യുവാക്കൾ തലപൊട്ടി ചോര വാര്‍ന്നൊഴുകി അവശനിലയില്‍ റോഡില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും അതുവഴി വന്ന ടാക്സിയില്‍ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴി മധ്യേ റെനിന് മരണമടഞ്ഞു. സുരാജ് ഗുരുതരനിലയില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. തലക്കും വലതുകൈക്കും സാരമായി പരിക്കേറ്റ് റോഡില്‍ അവശയായി കിടന്ന ഷിജിയെ ദേശം സി.എ ആശുപത്രിയിലും തുടര്‍ന്ന് അങ്കമാലി എല്‍.എഫ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റെനിെൻറ മൃതദേഹം കോവിഡ് പരിശോധന പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാതാവ്: രത്നം. സഹോദരി: റെജിത. ചെങ്ങമനാട് പൊലീസ് നടപടി സ്വീകരിച്ചു.